ശബരിമല: മനിതി സംഘാംഗങ്ങളെ തടഞ്ഞു; സംഘര്‍ഷം

യുവതി പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രിംകോടതി വിധിയുടെ ചുവടുപിടിച്ച് ശബരിമല ദര്‍ശനം നടത്താനുള്ള ചെന്നൈ ആസ്ഥാനമായുള്ള സ്ത്രീ കൂട്ടായ്മയായ മനിതി സംഘാംഗങ്ങളുടെ ശ്രമം വീണ്ടും തടഞ്ഞു.

Update: 2018-12-23 11:22 GMT

പത്തനംതിട്ട: യുവതി പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രിംകോടതി വിധിയുടെ ചുവടുപിടിച്ച് ശബരിമല ദര്‍ശനം നടത്താനുള്ള ചെന്നൈ ആസ്ഥാനമായുള്ള സ്ത്രീ കൂട്ടായ്മയായ മനിതി സംഘാംഗങ്ങളുടെ ശ്രമം വീണ്ടും തടഞ്ഞു. നിരവധി പ്രതിഷേധക്കാര്‍ ശരണപാതയില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മനിതി അംഗങ്ങളായ സ്ത്രീകളും പോലിസ് ഉദ്യോഗസ്ഥരും തിരികെ ഗാര്‍ഡ് റൂമിലേക്ക് ഓടിക്കയറി. അതേസമയം, 'മനിതി' ആക്ടിവിസ്റ്റുകളുടെ സംഘടനയാണെന്നു കേന്ദ്ര ഇന്റലിജന്‍സ് റിപോര്‍ട്ട് നല്‍കി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജന്‍സ് കൈമാറിയിട്ടുണ്ട്.

പമ്പയില്‍ യുവതികളെ തടഞ്ഞ പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. പമ്പയിലും പരിസരത്തും സംഘര്‍ഷാവസ്ഥ തുടരുകയാണ്. എന്നാല്‍ അയ്യപ്പദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് മനിതി സംഘം. ഇക്കാര്യം പോലിസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ദര്‍ശനം നടത്താനാണു തീരുമാനമെന്ന് മനിതി നേതാവ് സെല്‍വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പമ്പയില്‍നിന്ന് മുകളിലേക്കുള്ള വഴിയില്‍ പ്രതിഷേധക്കാര്‍ ഇരിപ്പുറപ്പിച്ചതിനാല്‍ മുകളിലേക്കു കയറ്റിവിടാനാവില്ലെന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്. ഗാര്‍ഡ് റൂമിലേക്ക് ഓടിക്കയറി മനിതി സംഘം പമ്പയില്‍ തുടരുകയാണ്.

പോലിസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്തിയിട്ടില്ല. വിശ്വാസികളുടെ മറ്റൊരു സംഘം ഉടന്‍ എത്തുമെന്ന് സെല്‍വി പറഞ്ഞു. അവരും കെട്ടുനിറച്ച് മല കയറുമെന്നും സെല്‍വി അവകാശപ്പെട്ടു. പുലര്‍ച്ചെ മൂന്നോടെയാണ് 11 പേരടങ്ങുന്ന സംഘം പമ്പയിലെത്തിയത്. തമിഴ്‌നാട്ടില്‍നിന്നുള്ള മനിതി പ്രവര്‍ത്തകരെ പമ്പയില്‍വച്ച് തടഞ്ഞു. 

Tags:    

Similar News