ശബരിമല കര്‍മ്മ സമിതിയുടെ അയ്യപ്പഭക്ത സംഗമം 20ന് തിരുവനന്തപുരത്ത്

ശബരിമല കര്‍മ്മ സമിതി ഈമാസം 11 മുതല്‍ 13 വരെ നടത്താനിരുന്ന രഥയാത്രയും 120 ഹിന്ദു സംഘടനകളെ ഉള്‍പ്പെടുത്തി 18ന് നടത്താനിരുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചും റദ്ദാക്കിയിരുന്നു. ജനുവരി മൂന്നിലെ ഹര്‍ത്താലില്‍ നടന്ന വ്യാപക അക്രമങ്ങളെ തുടര്‍ന്ന് പോലിസ് കേസെടുത്ത് വ്യാപകമായി അറസ്റ്റ് നടത്തിയതും പ്രവര്‍ത്തകര്‍ ഒളിവില്‍ പോയതും പ്രതിരോധത്തിലാക്കിയതാണ് രണ്ടു പരിപാടികളും ഉപേക്ഷിക്കാന്‍ കാരണമായത്.

Update: 2019-01-15 09:35 GMT

തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 20ന് തിരുവനന്തപുരത്ത് അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കും. വൈകീട്ട് നാലിന് പുത്തരികണ്ടം മൈതാനിയില്‍ നടക്കുന്ന സംഗമത്തില്‍ ആധ്യാത്മികാചാര്യന്മാരും സമൂദായ സംഘടനാ നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സംഗമത്തിന്റെ ഭാഗമായി കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 ലക്ഷം പേരെ പങ്കെടുപ്പിച്ച് നാമജപയാത്ര നടത്തും.

18ന് വൈകിട്ട് തിരുവനന്തപുരം നഗരത്തില്‍ വനിതകളുടെ വാഹനപ്രചരണയാത്രയും നടത്തും. സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് കോട്ടയ്ക്കകം ശ്രീരാമ ആഞ്ജനേയ വേദപാഠശാലയില്‍ റിട്ട.ജില്ലാ ജഡ്ജി എസ് എസ് വാസന്‍ ഉദ്ഘാടനം ചെയ്തു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ അധ്യക്ഷത വഹിച്ചു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ ശബരിമല കര്‍മ്മ സമിതി ഈമാസം 11 മുതല്‍ 13 വരെ നടത്താനിരുന്ന രഥയാത്രയും 120 ഹിന്ദു സംഘടനകളെ ഉള്‍പ്പെടുത്തി 18ന് നടത്താനിരുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചും റദ്ദാക്കിയിരുന്നു.

ജനുവരി മൂന്നിലെ ഹര്‍ത്താലില്‍ നടന്ന വ്യാപക അക്രമങ്ങളെ തുടര്‍ന്ന് പോലിസ് കേസെടുത്ത് വ്യാപകമായി അറസ്റ്റ് നടത്തിയതോടെ പ്രതിരോധത്തിലായതാണ് രഥയാത്രയും സെക്രട്ടറിയേറ്റ് മാര്‍ച്ചും ഉപേക്ഷിക്കാന്‍ കാരണമായത്. വ്യാപക അറസ്റ്റും പ്രവര്‍ത്തകര്‍ ഒളിവില്‍ പോയതും പരിപാടിയുടെ പങ്കാളിത്തത്തെ ബാധിക്കുമെന്നും വിലയിരുത്തലുണ്ടായി. തുടര്‍ന്നാണ് അയ്യപ്പഭക്ത സംഗമം നടത്താന്‍ തീരുമാനിച്ചത്. ഒഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടം ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരില്‍ നിന്ന് ഈടാക്കണമെന്ന ഹരജിയില്‍ ശബരിമല കര്‍മ്മ സമിതിയുടെ നേതാക്കളായ ടി പി സെന്‍കുമാര്‍, കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

തൃശൂര്‍ സ്വദേശി ടി.എന്‍ മുകുന്ദനാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇതിനായി ക്ലെയിം കമ്മീഷണറെ നിയമിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടി പി സെന്‍കുമാര്‍, കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ കെ പി ശശികല, എസ് ജെ ആര്‍ കുമാര്‍, ഗോവിന്ദ് ഭരതന്‍, പി എസ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, പി ഇ ബി മേനോന്‍ എന്നിവരും എതിര്‍കക്ഷികളാണ്.

Tags:    

Similar News