ശബരിമല സ്വര്‍ണക്കൊള്ള: ഡി മണിയെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം

Update: 2025-12-25 07:21 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, പഞ്ചലോഹവിഗ്രഹം കടത്തിയെന്ന് ആരോപണം ഉയര്‍ന്ന ഡി മണിയെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ഡിണ്ടിഗല്‍ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയില്‍ ചോദ്യം ചെയ്തു. പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന മൊഴിയിലാണ് ചോദ്യം ചെയ്യല്‍. താന്‍ വജ്ര വ്യാപാരിയാണെന്ന് ഡി മണി മൊഴി നല്‍കി. ഡി മണി എന്നാല്‍ ഡയമണ്ട് മണി എന്നാണെന്നും മണി പറഞ്ഞു. ബാലമുരുഗന്‍ വജ്ര വ്യാപരത്തില്‍ ഇടനില നിന്നാണ് ഡി മണി ആയത്.

ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നില്‍ ചെന്നൈ സ്വദേശിയായ വിഗ്രഹ സംഘ തലവന്‍ മണി എന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. കഴിഞ്ഞദിവസം മുതല്‍ ഡി മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നിരുന്നത്. ഇന്നലെ പ്രാഥമികമായി ചോദ്യം ചെയ്യല്‍ നടത്തിയിരുന്നു. ഇന്ന് വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ശബരിമല സ്വര്‍ണ്ണക്കൊള്ളയെ കുറിച്ച് അറിയില്ലെന്നാണ് മണി മൊഴി നല്‍കിയിരിക്കുന്നത്.

ശബരിമല സ്വര്‍ണ്ണക്കൊള്ള സമയത്ത് ഡി മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ഉന്നതരുമായി ചില ഇടപാടുകള്‍ നടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. 2020 ഒക്ടോബര്‍ 20ന് പണം കൈമാറ്റം നടന്നുവെന്നും മൊഴി നല്‍കിയിരുന്നു. ശബരിമലയിലെ ഉന്നതനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും മാത്രമാണ് പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു.

ഇതിനു പിന്നാലെയാണ് ഡി മണി ആരെന്ന അന്വേഷണം എസ്.ഐ.ടി ആരംഭിച്ചത്. ഇതിനായി എസ്.ഐ.ടിയിലെ തന്നെ സ്പെഷ്യല്‍ സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്ത് ചെന്നൈ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നിരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തുന്നതിലും ഇടനിലക്കാരന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നും എസ്‌ഐടിയ്ക്ക് നിര്‍ണായക മൊഴി ലഭിച്ചിരുന്നു.







Tags: