ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹൈക്കോടതി

സംഘര്‍ഷത്തിനിടയില്‍ തീര്‍ഥാടകരെ ആക്രമിച്ചതായി ആരോപണം ഉയര്‍ന്ന പോലീസുകാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടും കോടതി ഉത്തരവ് നടപ്പിലാക്കാത്ത സംസ്ഥാന പോലിസ് മേധാവിയുടെ നടപടികളെ കോടതി വിമര്‍ശിച്ചു.മൂന്നു പോലിസുകാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവരെ തിരിച്ചറിയുന്നതിന് കൂടുതല്‍ പരിശോധന ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Update: 2019-03-18 13:52 GMT

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹൈക്കോടതി.മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ശബരിമലയില്‍ ജാതിമത ഭേദമന്യേ വര്‍ഷങ്ങളായി പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും ജസ്റ്റിസുമാരായ പി ആര്‍ രാമചന്ദ്രമേനോന്‍,എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പറഞ്ഞു.ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഫയല്‍ ചെയ്ത ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്.സംഘര്‍ഷത്തിനിടയില്‍ തീര്‍ഥാടകരെ ആക്രമിച്ചതായി ആരോപണം ഉയര്‍ന്ന പോലീസുകാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടും കോടതി ഉത്തരവ് നടപ്പിലാക്കാത്ത സംസ്ഥാന പോലിസ് മേധാവിയുടെ നടപടികളെ കോടതി വിമര്‍ശിച്ചു.കോടതി ഉത്തരവുണ്ടായിട്ടും ആക്രമം കാട്ടിയ പോലിസുകാരുടെ പട്ടിക കോടതിക്കു കൈമാറാത്തതില്‍ ഡിവിഷന്‍ ബെഞ്ച്് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മുലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.മൂന്നു പോലിസുകാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവരെ തിരിച്ചറിയുന്നതിന് കൂടുതല്‍ പരിശോധന ആവശ്യമാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

Tags:    

Similar News