കെണിവച്ച് മോതിര തത്തയെ പിടികൂടി, കൂട്ടിലടച്ച് വളര്‍ത്തി; വീട്ടുടമയ്‌ക്കെതിരെ കേസ്

Update: 2025-08-29 14:20 GMT

കോഴിക്കോട് : നരിക്കുനി ഭാഗത്തുള്ള വയലില്‍ നിന്നു കെണിവച്ചു പിടികൂടി തത്തയെ വളര്‍ത്തിയതിനു വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് കൂട്ടിലടച്ചു വളര്‍ത്തുകയായിരുന്ന തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസറും സംഘവും കസ്റ്റഡിയിലെടുത്തത്.

റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പ്രേം ഷമീറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായ കെ കെ സജീവ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ എസ് നിധിന്‍, നീതു എസ് തങ്കച്ചന്‍, ഡ്രൈവര്‍ സതീഷ് കുമാര്‍ എന്നിവരാണു തത്തയെ കൂട് സഹിതം കസ്റ്റഡിയിലെടുത്തത്.

1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ 2 പട്ടികയില്‍ പെടുന്നതാണ് നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന മോതിര തത്തകള്‍. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ടു വളര്‍ത്തുന്നത് ഏഴു വര്‍ഷം വരെ തടവും 25,000 രൂപയില്‍ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണ്.