കേരള കോണ്‍ഗ്രസ്(എം) അധികാരത്തര്‍ക്കം തീര്‍ക്കാന്‍ സഭാ വൃത്തങ്ങള്‍?
ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ജോസഫ് തള്ളുകയും 9ന് മുമ്പ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുമെന്നും അറിയിച്ചു.
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ അധികാരത്തര്‍ക്കം തീര്‍ക്കാന്‍ പാല ബിഷപ്പും കോതമംഗലം ബിഷപ്പും ഇടപെടുന്നതായി റിപ്പോര്‍ട്ട്. ലോക്സഭാ സീറ്റിന്റെ കാര്യത്തില്‍ പി ജെ ജോസഫ് പാലാ ബിഷപ്പിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ഇടപെടലിലൂടെ അധികാരത്തര്‍ക്കത്തിന് പരിഹാരം കാണാന്‍ നീക്കം നടക്കുന്നതായാണ് സൂചന. എന്നാല്‍ ലോക്‌സഭാ സീറ്റില്‍ സഭാ ഇടപെടലുണ്ടായിട്ടും കെ എം മാണി ജോസഫിന് അനുകൂലമായി തീരുമാനം എടുത്തിരുന്നില്ല.
ജോസ് കെ മാണിയെ അനുനയിപ്പിക്കാന്‍ വിഷയത്തില്‍ ബിഷപ്പുമാര്‍ ശക്തമായി തന്നെ ഇടപെടുമെന്നാണ് സൂചന. എന്നാല്‍ ജോസ് കെ മാണി ബിഷപ്പിന്റെ വാക്കുകള്‍ കേള്‍ക്കുമോ എന്നത് വ്യക്തമല്ല. മാണിയുടെ മരണത്തോടെ ഭരണഘടന പരമായി പാര്‍ട്ടി ചെയര്‍മാന്റെ അധികാരം തനിക്കാണെന്ന നിലപാടിൽ പി ജെ ജോസഫ് ഉറച്ച് നില്‍ക്കുകയാണ്. ഇതിനിടയില്‍ അച്ചടക്ക നടപടിയുമായി ജോസഫ് പക്ഷം പാര്‍ട്ടിയില്‍ പിടിമുറുക്കുകയാണ്. ഇരു വിഭാഗവും അവരവരുടെ നിലപാടില്‍ ഉറച്ച് വിട്ടുവീഴ്ച്ചയില്ലാതെ പോരാട്ടം കടുപ്പിപ്പിച്ചിരിക്കുയാണ്.
ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ജോസഫ് തള്ളുകയും 9ന് മുമ്പ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുമെന്നും അറിയിച്ചു. ചെയര്‍മാന്റെ ചുമതല ഏറ്റെടുത്തത് പാര്‍ട്ടി ഭരണഘടനയനുസരിച്ചാണ്. കെ എം മാണിയുടെ കാലത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ താഴെത്തട്ടില്‍ നിന്നും വിളിച്ച് ചേര്‍ത്ത് അഭിപ്രായ സമന്വയ പ്രകാരം പാനല്‍ അവതരിപ്പിക്കുകയാണ് പതിവ്. ജോസ് കെ മാണിയെ വൈസ് ചൈയര്‍മാനാക്കിയതും സ്ഥാനാര്‍ഥി ആക്കിയതും ഇങ്ങനെയാണ്. അതേമാര്‍ഗം ഇനിയും പിന്തുടരുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി.
അതിനിടെ, കോട്ടയത്ത് പി ജെ ജോസഫിന്റെ കോലം കത്തിച്ച് നടത്തിയ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ഇടുക്കി ഇടവെട്ടി മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണനെ അച്ചടക്ക നടപടിയുടെ ഭാഗമായി ചുമതലയില്‍ നിന്ന് നീക്കി. ജോസ് കെ മാണി വിഭാഗത്തിന്റെ നേതാവാണ് ജയകൃഷ്ണന്‍. ജില്ലാ പ്രസിഡന്റാണ് നടപടിയെടുത്തത്. കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്റെ ചുമതലകള്‍ പി ജെ ജോസഫിനാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതിനു പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.