സൂര്യാതപം: തൊഴില്‍ സമയം പുനക്രമീകരിച്ചു; തീയതി ദീര്‍ഘിപ്പിച്ചു

ഏപ്രില്‍ 30ന് ശേഷം വേനല്‍ മഴ ലഭിച്ചുവെങ്കിലും പകല്‍ താപനില കുറയാത്ത സാഹചര്യത്തിലാണ് തൊഴില്‍ സമയ ക്രമീകരണം മേയ് 20 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായത്.

Update: 2019-05-10 11:20 GMT

തിരുവനന്തപുരം: വേനല്‍ക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴില്‍ സമയം പുനക്രമീകരിച്ചും തീയതി ദീര്‍ഘിപ്പിച്ചും ലേബര്‍ കമ്മീഷണര്‍ സി വി സജന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായും പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തിയും 1958-ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24(3) പ്രകാരം സംസ്ഥാനത്തിനുള്ളില്‍ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം 2019 ഫെബ്രുവരി 25 മുതല്‍ ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ച് നേരത്തേ ഉത്തരവായിരുന്നു.

ഏപ്രില്‍ 30ന് ശേഷം വേനല്‍ മഴ ലഭിച്ചുവെങ്കിലും പകല്‍ താപനില കുറയാത്ത സാഹചര്യത്തിലാണ് തൊഴില്‍ സമയ ക്രമീകരണം മേയ് 20 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായത്. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം മൂന്നു മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി.

രാവിലെയും ഉച്ചയ്ക്കുശേഷവും ഉള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുന:ക്രമീകരിച്ചിട്ടുണ്ട്.

സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നു. സംസ്ഥാനത്തെ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)മാര്‍ക്കാണ് ഉത്തരവ് നടപ്പിലാക്കാനുള്ള ചുമതല.

Tags:    

Similar News