അതിഥി തൊഴിലാളികളുടെ മടക്കം: കോട്ടയം ജില്ലയില്‍ അടിയന്തര വിവരശേഖരണം തുടങ്ങി

പഞ്ചായത്ത്, റവന്യൂ, തൊഴില്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് തഹസില്‍ദാര്‍മാരാണ്.

Update: 2020-05-02 12:38 GMT

കോട്ടയം: സ്വദേശത്തേക്ക് മടങ്ങാന്‍ താത്പര്യമുള്ള അതിഥി തൊഴിലാളികളെ കണ്ടെത്തി യാത്രാസൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കംകുറിച്ചു. തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നേരിട്ടെത്തി വിവരശേഖരണം നടത്തുന്നതിന് എല്ലാ മേഖലകളിലും ഉദ്യോഗസ്ഥരെ നിയോഗിച്ചു. പഞ്ചായത്ത്, റവന്യൂ, തൊഴില്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് തഹസില്‍ദാര്‍മാരാണ്. വിവരശേഖരം ഉടന്‍തന്നെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നിശ്ചിതമാതൃകയിലുള്ള ഫോറത്തില്‍ തൊഴിലാളികള്‍ നിലവില്‍ താമസിക്കുന്ന സ്ഥലം, സ്വദേശത്തെ സ്ഥിരമേല്‍വിലാസം, പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. യാത്രാചെലവ് വഹിക്കാന്‍ തയ്യാറുള്ളവരെയാണ് ട്രെയിനുകളില്‍ നാട്ടിലേക്ക് അയയ്ക്കുന്നത്. വിവരശേഖരണത്തിനൊപ്പംതന്നെ തൊഴിലാളികളെ പരിശോധിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുന്നുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധരായ എല്ലാവര്‍ക്കും പോവുന്നതിന് അവസരമൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു പറഞ്ഞു. പോവാന്‍ തയ്യാറുള്ളവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുന്ന മുറയ്ക്ക് ട്രെയിനുകള്‍ ക്രമീകരിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ തൊഴിലാളികള്‍ യാതൊരു കാരണവശാലും താമസസ്ഥലം വിട്ടിറങ്ങരുത്- അദ്ദേഹം അറിയിച്ചു.കോട്ടയം ജില്ലയില്‍ ഏകദേശം 27,000 അതിഥി തൊഴിലാളികളാണുള്ളത്. ഇതില്‍ 18,000 ഓളം പേര്‍ പശ്ചിമബംഗാളില്‍നിന്നുള്ളവരാണ്. പായിപ്പാട്, പനച്ചിക്കാട്, മുളക്കുളം ഗ്രാമപ്പഞ്ചായത്തുകള്‍, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി തുടങ്ങിയ കേന്ദ്രങ്ങളിലാണ് അതിഥി തൊഴിലാളികള്‍ കൂടുതലുള്ളത്. വിവരശേഖരണത്തിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.

ജില്ലാ പോലിസ് മേധാവി ജി ജയദേവ്, അസിസ്റ്റന്റ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, എഡിഎം അനില്‍ ഉമ്മന്‍, പാലാ ആര്‍ഡിഒ ജി പ്രദീപ്കുമാര്‍, ആര്‍ഡിഒ ജോളി ജോസഫ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, തഹസില്‍ദാര്‍മാര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വദേശത്തേക്കുള്ള മടക്കയാത്രയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളെക്കുറിച്ച് അറിയുന്നതിന് കോട്ടയം ജില്ലയിലെ അതിതി തൊഴിലാളികള്‍ക്ക് 9497713705 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം. അതിഥി തൊഴിലാളികളില്‍ യാത്രാചെലവ് സ്വന്തമായി വഹിക്കാന്‍ കഴിയുന്നവരെയും അല്ലാത്തവരെയും വിവരശേഖരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍ ടപടികള്‍. 

Tags:    

Similar News