വീണ്ടും സഭയുടെ പ്രതികാരം; ബിഷപ്പിനെതിരേ സമരംചെയ്ത കന്യാസ്ത്രീക്കെതിരേ അച്ചടക്കനടപടി

സിസ്റ്റര്‍ നീനാ റോസിനോട് പഞ്ചാബിലെ ജലന്ധര്‍ സഭാ ആസ്ഥാനത്ത് ഹാജരാവണമെന്നാവശ്യപ്പെട്ട് മദര്‍ സുപ്പീരിയര്‍ കത്ത് നല്‍കി. ഈ മാസം 26നു ജലന്ധറില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് മിഷനറീസ് ഓഫ് ജീസസ് സുപ്പീരിയര്‍ ജനറലിന്റെ കത്തിലെ നിര്‍ദേശം.

Update: 2019-01-22 09:27 GMT

കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പ്രതികാരനടപടിയുമായി വീണ്ടും മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ രംഗത്ത്. സിസ്റ്റര്‍ നീനാ റോസിനോട് പഞ്ചാബിലെ ജലന്ധര്‍ സഭാ ആസ്ഥാനത്ത് ഹാജരാവണമെന്നാവശ്യപ്പെട്ട് മദര്‍ സുപ്പീരിയര്‍ കത്ത് നല്‍കി. ഈ മാസം 26നു ജലന്ധറില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് മിഷനറീസ് ഓഫ് ജീസസ് സുപ്പീരിയര്‍ ജനറലിന്റെ കത്തിലെ നിര്‍ദേശം. സിസ്റ്റര്‍ നീനാ റോസ് സഭാചട്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം അച്ചടക്കലംഘനമാണെന്നും കത്തില്‍ പറയുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട കോടതി നടപടികളോട് സഹകരിക്കുന്നതില്‍ തടസമുണ്ടാവില്ല. എന്നാല്‍, സഭയുടെ സംഹിതകള്‍ക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ അനുപമ, ജോസഫിന്‍, ആല്‍ഫി, ആന്‍സിറ്റ എന്നിവരെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് കുറവിലങ്ങാട് കോണ്‍വന്റില്‍ താമസിക്കുന്ന സിസ്റ്റര്‍ നീനു റോസിനോട് സമരത്തില്‍ പങ്കെടുത്തതിന് വിശദീകരണവും നേരിട്ട് ഹാജരാവാനും ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ജീവനുതന്നെ ഭീഷണിയുള്ള ഈ സാഹചര്യത്തില്‍ ജലന്ധറില്‍ പോയാല്‍ തിരിച്ചുവരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സിസ്റ്റര്‍ നീനാ റോസ് മാധ്യമങ്ങളോടു പ്രതികരിച്ചു. ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരേ സഭ നേരത്തെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു.




Tags:    

Similar News