നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടില്ല; ജാഗ്രത തുടരണമെന്ന് കോട്ടയം കലക്ടര്‍

അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പനി, ജലദോഷം, തൊണ്ടവേദന എന്നിവയുള്ളവര്‍ ഒരു കാരണവശാലും പൊതുസ്ഥലങ്ങളില്‍ പോവുകയോ പൊതു വാഹന സംവിധാനം ഉപയോഗിക്കുകയോ ചെയ്യരുത്.

Update: 2020-04-19 16:13 GMT

കോട്ടയം: ലോക്ക് ഡൗണ്‍ ഇളവുകള്‍ ചൊവ്വാഴ്ച നിലവില്‍ വന്നാലും കൊറോണ പ്രതിരോധനത്തിനായുള്ള ജാഗ്രതതുടരാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു നിര്‍ദേശിച്ചു. നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടില്ല. പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും അനാവശ്യമായി പോവുന്നതും കൂട്ടംചേരുന്നതും ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വ്യാപാരശാലകളിലും പൊതുസ്ഥലങ്ങളിലും ബ്രേക് ദ ചെയിന്‍ ക്യാംപയിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണം.

അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പനി, ജലദോഷം, തൊണ്ടവേദന എന്നിവയുള്ളവര്‍ ഒരു കാരണവശാലും പൊതുസ്ഥലങ്ങളില്‍ പോവുകയോ പൊതു വാഹന സംവിധാനം ഉപയോഗിക്കുകയോ ചെയ്യരുത്. പ്രായമായവരും കുട്ടികളും കഴിവതും വീടുകളില്‍തന്നെ തുടരുക. കുടുംബാംഗങ്ങള്‍ ഒന്നിച്ചു ചേര്‍ന്നുള്ള ഷോപ്പിങ് ഒഴിവാക്കണം. വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കി ഒരാള്‍ മാത്രം പോയാല്‍ മതിയാവും. ഷോപ്പിങ്ങിന് പോവുന്നവര്‍ അനാവശ്യമായി പൊതുസ്ഥലങ്ങളില്‍ ചുറ്റിനടക്കുന്നത് ഒഴിവാക്കണം.

വാങ്ങേണ്ട സാധനങ്ങളില്‍ മാത്രം സ്പര്‍ശിക്കുക. സാധനങ്ങള്‍ എടുത്തശേഷം തിരികെവയ്ക്കുന്നത് ഒഴിവാക്കണം. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെല്ലാം കൈകള്‍ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് ശുചിയാക്കാന്‍ ശ്രദ്ധിക്കുക. ലിഫ്റ്റില്‍ കയറുന്നത് കഴിവതും ഒഴിവാക്കണം. വീട്ടില്‍ തിരികയെത്തിയാല്‍ കൈകള്‍ കഴുകുകയും വസ്ത്രം മാറുകയും കുളിക്കുകയും ചെയ്ത ശേഷമേ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താവൂ. സര്‍ക്കാര്‍ ഓഫിസുകള്‍, സര്‍വകലാശാല, ബാങ്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കുമാത്രം സന്ദര്‍ശിച്ചാല്‍ മതിയാവും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. 

Tags: