കേളാട്ടുകുന്ന് കോളനി നിവാസികള്‍ക്ക് പട്ടയം നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍

Update: 2021-08-31 12:46 GMT

കോഴിക്കോട്: കോര്‍പറേഷനിലെ 25ാം വാര്‍ഡിലെ കേളാട്ടുകുന്ന് കോളനിയിലെ അര്‍ഹരായ മുഴുവന്‍ താമസക്കാര്‍ക്കും പട്ടയം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കോളനിയിലെ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച കേസ് തീര്‍പ്പാക്കിക്കൊണ്ടാണ് കമ്മീഷന്‍ അംഗങ്ങളായ നസീര്‍ ചാലിയം, ബബിത ബല്‍രാജ് എന്നിവരടങ്ങുന്ന കമ്മീഷന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

കോളനി നിവാസികള്‍ അടച്ചുറപ്പില്ലാത്ത വീടുകളിലാണ് താമസമെന്നും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവിതം സുരക്ഷിതമല്ലെന്നുമായിരുന്നു മാധ്യമവാര്‍ത്ത. തുടര്‍ന്ന് കമ്മീഷന്‍ അംഗങ്ങള്‍ കോളനി സന്ദര്‍ശിച്ചിരുന്നു. താമസക്കാര്‍ക്ക് പട്ടയമില്ലാത്തതിനാല്‍ വീട് നിര്‍മാണത്തിനോ ശൗചാലയ നിര്‍മാണത്തിനോ അനുമതി കിട്ടിയിരുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടിയാലുടന്‍ പട്ടയം നല്‍കാമെന്ന് റവന്യൂ വകുപ്പ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

കോളനിയിലെ കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പശ്ചാത്തലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉറപ്പാക്കണം. കോളനിയിലേക്ക് ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടി വാട്ടര്‍ അതോറിറ്റി സ്വീകരിക്കണം. അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും വിജ്ഞാനദീപ്തി സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു. മാവൂര്‍ റോഡ് വികസന സമയത്താണ് റോഡിന് ഇരുവശവും കുട്ട മെടയുന്നവരെ കോളനിയില്‍ താമസിപ്പിച്ചത്.

Tags:    

Similar News