പ്രവാസികളുടെ മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള തടസ്സം നീക്കണം: അബ്ദുല്‍ മജീദ് ഫൈസി

ഹൃദ്രോഗവും മസ്തിഷ്‌കാഘാതവും സംഭവിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോലും നാട്ടിലെത്തിക്കാനാവുന്നില്ല. ഇത് കൊടുംക്രൂരതയാണ്.

Update: 2020-04-24 15:00 GMT

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ്- 19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസി ബന്ധുക്കളുടെ മൃതദേഹം ഒരുനോക്കുകാണാനുള്ള അവസരം പോലും നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. പല വിമാനകമ്പനികളും കാര്‍ഗോ ഫ്ളൈറ്റുകളില്‍ മൃതദേഹം കൊണ്ടുവരാനുള്ള സന്നദ്ധത അറിയിച്ചിട്ടും കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധമായ നിലപാട് തടസ്സമായിരിക്കുകയാണ്.

ഹൃദ്രോഗവും മസ്തിഷ്‌കാഘാതവും സംഭവിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോലും നാട്ടിലെത്തിക്കാനാവുന്നില്ല. ഇത് കൊടുംക്രൂരതയാണ്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യന്‍ എംബസിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഇന്ത്യന്‍ എംബസികളാവട്ടെ, ഡല്‍ഹിയിലെ കേന്ദ്ര ആഭ്യന്തരമന്താലയത്തില്‍നിന്ന് നിരാക്ഷേപപത്രം (നോ ഒബ്ജക്ഷന്‍) വേണമെന്ന് നിര്‍ബന്ധിക്കുന്നു. എന്നാല്‍, കൊവിഡ്- 19 കാരണമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. അതിന് ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റോ നിരാക്ഷേപ പത്രമോ ആവശ്യമില്ല.

അന്താരാഷ്ട്രവിമാനങ്ങള്‍ നിര്‍ത്തിയതുകൊണ്ട് ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ അയച്ചുകൊണ്ടിരുന്നത്. ഇതാണ് ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുന്നത്. ആഭ്യന്തരമന്ത്രലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അതുവഴി ഉറ്റവരുടെ ഭൗതികശരീരമെങ്കിലും ഒരുനോക്കുകാണാനും അന്ത്യകര്‍മങ്ങള്‍ നടത്താനും കുടുംബാംഗങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു. 

Tags:    

Similar News