അടുപ്പില്‍ കോളനി വാസികളുടെ പുനരധിവാസം: ജനപ്രതിനിധികളും കലക്ടറും സ്ഥലം സന്ദര്‍ശിച്ചു

റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി വാണിമേല്‍ പഞ്ചായത്തിലെ 64 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി.

Update: 2020-08-28 12:02 GMT

കോഴിക്കോട്: അടുപ്പില്‍ കോളനി വാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇ കെ വിജയന്‍ എംഎല്‍എ , ജില്ലാ കലക്ടര്‍ സാംബശിവ റാവു എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏറ്റെടുക്കാന്‍ പോകുന്ന പ്ലോട്ടുകള്‍ സന്ദര്‍ശിച്ചു. റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി വാണിമേല്‍ പഞ്ചായത്തിലെ 64 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി.

ഉരുള്‍ പൊട്ടലിന്റെയും പ്രളയത്തിന്റെയും ഭീഷണിയുള്ള സ്ഥലത്താണ് നിലവില്‍ കോളനിക്കാര്‍ താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍ പൊട്ടലില്‍ നിരവധി വീടുകളുള്‍ തകര്‍ന്നതുള്‍പ്പെടെ വ്യാപകമായ നാശനഷ്ടങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്.

ഇതിനുള്ള ശാശ്വത പരിഹാരമെന്ന നിലയിലാണ് 64 കുടുംബങ്ങളെ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി മാറ്റി താമസിപ്പിക്കുവാന്‍ പദ്ധതി തയ്യാറാക്കിയത്.

ഒരു കുടുംബത്തിന് സ്ഥലം വാങ്ങാനും വീടുനിര്‍മാണത്തിനുമായി പത്തു ലക്ഷം രൂപ വീതം ചിലവഴിക്കും.

കൂടാതെ കുടിവെള്ള പദ്ധതി സാംസ്‌കാരിക നിലയം, വായനശാല, പ്ലേ ഗ്രൗണ്ട് , ശ്മശാനം തുടങ്ങിയ സൗകര്യങ്ങളെല്ലാം പുനരധിവാസത്തിന്റെ ഭാഗമായി ഒരുക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ സി ജയന്‍, അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എം കെ മജീദ്, അഷ്‌റഫ് കൊറ്റാല, പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ പി വാസു, കെ പി രാജീവന്‍, കെ ടി ബാബു, തഹസില്‍ദാര്‍ മോഹനന്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ കലക്ടര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

Tags: