ഗർഭിണികൾക്ക് നിയമന വിലക്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം പുനപരിശോധിക്കുക: യുവജന കമ്മീഷൻ

ഗർഭകാലം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ അത് നിയമനത്തിൽ താൽകാലിക അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് എസ്ബിഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

Update: 2022-01-28 13:21 GMT

തിരുവനന്തപുരം: മൂന്ന് മാസമോ അതിൽ കൂടുതലോ ഗർഭിണികളായ സ്ത്രീകൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവേചനപരമായ തീരുമാനം പുനപരിശോധിക്കണമെന്ന് കേരള സംസ്ഥാന യുവജന കമ്മീഷൻ ആവശ്യപ്പെട്ടു.

നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതി ഗർഭിണിയാണെങ്കിൽ അവരുടെ ഗർഭകാലം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ അത് നിയമനത്തിൽ താൽകാലിക അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് എസ്ബിഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

ഗർഭിണികളായ സ്ത്രീകൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ എസ്ബിഐയുടെ വിവേചനപരമായ തീരുമാനം ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്കുള്ള അവകാശം, ലിംഗനീതി എന്നീ മൂല്യങ്ങളെ ദേശസാൽകൃത സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ ലംഘിക്കുന്നത് സമൂഹത്തിന് തെറ്റായ മാതൃകയാണ് നൽകുന്നത്. ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിൽ യോജിക്കാത്ത തരത്തിലുള്ള ഇത്തരം തീരുമാനങ്ങൾ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവജന കമ്മീഷൻ എസ്ബിഐ ജനറൽ മാനേജർക്ക് കത്തയച്ചു.