ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചിരുന്ന ഡോണ്‍ തസ്‌ലിം കൊല്ലപ്പെട്ടു

ദുബൈ പോലിസിന്റെയും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചിരുന്ന ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ നേതാവായിരുന്ന ഇയാള്‍ക്ക് നിരവധി ശത്രുക്കളുണ്ടായിരുന്നു.

Update: 2020-02-02 15:26 GMT

കാസര്‍കോട്: വിവാദ നായകനും കാസര്‍ഗോഡ് കീഴൂര്‍ ചെമ്പിരിക്ക സ്വദേശിയുമായ ഡോണ്‍ തസ്‌ലിം എന്ന മൂത്തസ്‌ലീം കൊല്ലപ്പെട്ടു. കര്‍ണാടക നെലോഗി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും ജനുവരി 31ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ തസ്‌ലീമിനെ ഞായറാഴ്ച വൈകിട്ടോടെ കൊലപ്പെടുത്തിയെന്നാണു വിവരം. തട്ടിക്കൊണ്ടുപോയ സംഘത്തെ ബണ്ട്വാളില്‍ വെച്ച് പോലിസ് പിന്തുടരുന്നതിനിടെ കാറില്‍ വച്ച് തസ്‌ലീമിനെ കൊലപ്പെടുത്തി സംഘം കടന്നുകളഞ്ഞെന്നാണ് പോലിസ് വിശദീകരണം.

എന്നാല്‍, ഒരേ സമയം ദുബൈ പോലിസിന്റെയും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ക്ക് നിരവധി ശത്രുക്കളുണ്ടായിരുന്നു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ നേതാവായിരുന്ന തസ്‌ലീമിനെ ഡല്‍ഹിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത് നേരത്തെ വിവാദമായിരുന്നു. എന്നാല്‍ പിന്നീട് യുവാവിനെ വിട്ടയക്കുകയായിരുന്നു. ഇതിനു ശേഷമാണ് കര്‍ണാടകയിലെ ഒരു ആര്‍എസ്എസ് നേതാവിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന പേരില്‍ പോലിസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. ഈ കേസില്‍ നിന്നും യുവാവിനെ വിട്ടയച്ചിരുന്നു.

നാലുമാസം മുമ്പ് അഫ്ഗാന്‍ സ്വദേശിയുള്‍പെട്ട ഒരു ജ്വല്ലറി കവര്‍ച്ചാ കേസില്‍ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യം ലഭിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കാസര്‍കോട്ടേക്ക് മടങ്ങുന്നതിനിടെയാണ് ക്വട്ടേഷന്‍ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ നെലോഗി പോലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയ അക്രമികളെ കുറിച്ച് പോലിസിന് സൂചന ലഭിച്ചത്.

രഹസ്യതാവളം വളഞ്ഞ പോലിസിനെ കണ്ട് ഗുണ്ടാസംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. പോലിസ് പിന്നാലെ പിന്തുടരുന്നതിനിടെ യുവാവിനെ കാറില്‍ വച്ച് കൊലപ്പെടുത്തി അക്രമി സംഘം രക്ഷപ്പെട്ടുവെന്നാണ് കര്‍ണാടക പോലിസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. തസ്ലീം കൊല്ലപ്പെട്ടതായി കാസര്‍കോട് പോലിസും സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ണാടകയിലെ ആര്‍എസ്എസ് നേതാവിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന പേരില്‍ പോലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച തസ്‌ലീം പിന്നീട് ഒരു പ്രാദേശിക ചാനലിനോട് ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയത് ഏറെ വിവാദമായിരുന്നു. റോ അടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 

Tags: