റേഷന്‍ വിതരണം പ്രായോഗികമല്ലെന്ന് റേഷന്‍ വ്യാപാരികള്‍

മാന്വല്‍ രീതിയില്‍ റേഷന്‍ വിതരണം നടത്താന്‍ തങ്ങള്‍ സന്നദ്ധമാണെന്നും ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദലി പറഞ്ഞു.

Update: 2020-03-14 01:07 GMT

കോഴിക്കോട്: സംസ്ഥാനത്ത് 31 വരെ റേഷന്‍ വിതരണം ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപിയുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശം പ്രായോഗികമല്ലെന്ന് റേഷന്‍ വ്യാപാരികള്‍ . റേഷന്‍ കാര്‍ഡുകളില്‍ പേരുകള്‍ ചേര്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന മൊബൈല്‍ നമ്പറുകള്‍ ഇപ്പോള്‍ പലരുടെയും കൈവശം ഇല്ലെന്നും, മൊബൈലുകള്‍ ഉള്ളവര്‍ക്ക് തന്നെ ഒടിപി നമ്പര്‍ ലഭിക്കുന്നില്ല എന്നതും റേഷന്‍ വിതരണത്തിന് തടസമാകുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

മാന്വല്‍ രീതിയില്‍ റേഷന്‍ വിതരണം നടത്താന്‍ തങ്ങള്‍ സന്നദ്ധമാണെന്നും ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദലി പറഞ്ഞു. മാന്വല്‍ രീതിയില്‍ റേഷന്‍ സാധനങ്ങള്‍ വിതരണം നടത്തുമ്പോള്‍ യാതൊരു കൃത്രിമത്വവും അതില്‍ ഉണ്ടാവരുതെന്ന് സംസ്ഥാന അടിസ്ഥാനത്തില്‍ എല്ലാ വ്യാപാരികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഈയൊരു അവസ്ഥയില്‍ സര്‍ക്കാര്‍ തങ്ങളെ വിശ്വാസത്തില്‍ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇ പോസ് മെഷീനില്‍ വിരലടയാളം പതിച്ച് റേഷന്‍ നല്‍കുന്ന സംവിധാനം താത്കാലികമായി നിര്‍ത്തിവച്ചത്.

Tags: