വയനാട്ടില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി

Update: 2026-02-18 14:59 GMT

കല്‍പറ്റ: വയനാട്ടില്‍ പോക്സോ കേസ് ഇര ജീവനൊടുക്കി. തിങ്കളാഴ്ചയാണ് പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിനെയും അയല്‍വാസിയെയും പോലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കടുത്ത മാനസിക സമ്മര്‍ദമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. 2024 മുതല്‍ കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഈ മാസം 10നാണ് വിഷയം സ്‌കൂള്‍ അധികൃതര്‍ പോലിസിനെ അറിയിച്ചത്. പിന്നാലെ പോക്സോ കേസെടുത്ത പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും കുട്ടിയ്ക്ക് മതിയായ സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചെന്നും അക്ഷേപമുണ്ട്. കുട്ടിയെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് ഉള്‍പ്പെടെ മാറ്റാതിരുന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.