പീഡനക്കേസ്; രാഹുലിനെതിരേ കൂടുതല്‍ നടപടിയില്ല, എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടില്ല: കോണ്‍ഗ്രസില്‍ ധാരണ

Update: 2025-11-28 07:24 GMT

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തത്കാലം കൂടുതല്‍ നടപടിയെടുക്കേണ്ടേന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണ. രാഹുല്‍ മാങ്കൂട്ടത്തിലിനോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടില്ല. കേസിന്റെ ഗതി പാര്‍ട്ടി നിരീക്ഷിക്കും. കേസില്‍ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്നാണ് നേതാക്കളുടെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്ന പരാതിയും കേസും സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം കെണിയെന്ന് പറഞ്ഞ പ്രത്യാക്രമണവും നേതാക്കള്‍ തുടങ്ങി.

സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇനി എടുക്കാവുന്ന നടപടി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയെന്നതാണ്. കടുത്ത നടപടി വേണമെന്നാവശ്യം പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. നടപടിക്കാര്യത്തില്‍ ഭിന്നത നിലനില്‍ക്കുമ്പോഴും പുറത്താക്കലിലേക്ക് തത്കാലം പോകേണ്ടെന്നാണ് പ്രധാന നേതാക്കളുടെ കൂടിയാലോചനയിലുണ്ടായ ധാരണ. പരാതി നല്‍കി രീതിയും തുടര്‍ സംഭവവികാസങ്ങളും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി ഹൈക്കമാന്റിനെ അറിയിയിച്ചിട്ടുണ്ട്. തുടര്‍ നടപടി വേണോയെന്ന് തീരുമാനം ഹൈക്കമാന്‍ഡ് ഇപ്പോള്‍ കെപിസിസിക്ക് വിടുകയാണ്. പരാതി വന്നയുടനെ നടപടിയെടുക്കേണ്ടെന്നും കേസിന്റെയും അന്വേഷണത്തിന്റെയും പോക്ക് എങ്ങനെയന്ന് നോക്കി തീരുമാനിക്കാമെന്നുമാണ് ധാരണ. കേസിനെ പ്രതിരോധിക്കേണ്ട ബാധ്യത രാഹുലിന് മാത്രമെന്നാണ് നേതാക്കളുടെ പക്ഷം.



Tags: