ഒന്നേമുക്കാൽ ലക്ഷം പേരുടെ ഡാറ്റ സ്പ്രിംഗ്ലർ കമ്പനിക്ക് ലഭിച്ചതായി പ്രതിപക്ഷം

വിഷയത്തിൽ മുഖ്യമന്ത്രി മുഖ്യപ്രതിയാണ്. ഇതുവരെ ശേഖരിച്ച ഡേറ്റയുടെ വില 200 കോടി വരും. കൂടുതൽ ഡാറ്റ ലഭിച്ചാൽ ഇത് 700 കോടിയോളം വരുമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Update: 2020-04-16 10:45 GMT

തിരുവനന്തപുരം: ഒന്നേമുക്കാൽ ലക്ഷം പേരുടെ ഡാറ്റ സ്പ്രിംഗ്ലർ എന്ന അമേരിക്കൻ കമ്പനിക്ക് ലഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി മുഖ്യപ്രതിയാണ്. ഇതുവരെ ശേഖരിച്ച ഡേറ്റയുടെ വില 200 കോടി വരും. കൂടുതൽ ഡാറ്റ ലഭിച്ചാൽ ഇത് 700 കോടിയോളം വരുമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ആശാവർക്കർമാരെ ഉപയോഗിച്ച് 41 ചോദ്യങ്ങളിലൂടെ വിവരങ്ങൾ വീടു വീടാന്തരം കയറി ശേഖരിച്ചു. ആ വിവരങ്ങൾ കമ്പനിക്ക് നൽകുകയാണ് സർക്കാർ ചെയ്തത്. സാധാരണ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ പാലിക്കേണ്ട യാതൊരു നടപടി ക്രമങ്ങളും സർക്കാർ പാലിച്ചില്ല. അന്തർദേശീയ കരാർ ഒപ്പിടുന്നതിന് മുമ്പ് മന്ത്രിസഭായോഗം ചർച്ച ചെയ്തില്ല. നിയമസാധുതയും പരിശോധിച്ചില്ല. കരാറുമായി ബന്ധപ്പെട്ട് ഒരു രേഖപോലുമില്ല. കമ്പനിക്കെതിരെ കേസ് കൊടുക്കണമെങ്കിൽ സർക്കാർ അമേരിക്കയിൽ പോകേണ്ട അവസ്ഥയാണ്. അമേരിക്കയിൽ കമ്പനിക്കെതിരെ ഡാറ്റ തട്ടിപ്പ് കേസ് നിലവിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കൊറോണ രോഗികളുടെ വിവരശേഖരം നടത്താൻ സർക്കാർ ചുമതലപ്പെടുത്തിയ അമേരിക്കൻ കമ്പനിയാണ് സ്പ്രിംഗ്ലർ. പ്രതിപക്ഷം സംഭവം വിവാദമാക്കിയതോടെ സർക്കാർ നടപടിയിൽ നിന്ന് പിൻമാറിയിരുന്നു. പിന്നാലെയാണ് ഡേറ്റാ വിവാദത്തിൽ സ്പ്രിംഗ്ലർ കമ്പനിയുമായുള്ള ഇടപാടിൽ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തുവന്നത്. 

Tags: