സ്വർണക്കള്ളക്കടത്ത്: ഉത്തരവാദിത്വത്തിൽ നിന്നും മുഖ്യമന്ത്രിക്കും സർക്കാരിനും ഒഴിഞ്ഞുനിൽക്കാനാവില്ല- ചെന്നിത്തല

വിമാനത്താവളത്തിൽ യുഎഇ കോൺസുലേറ്റിലെ ബാഗുകൾക്ക് നയതന്ത്ര പരിരക്ഷ ലഭിക്കണമെങ്കിൽ ഇതാവശ്യപ്പെട്ട് കോൺസുലേറ്റ് സംസ്ഥാന സർക്കാരിന് കത്ത് കൊടുക്കണം.

Update: 2020-08-14 10:45 GMT

തിരുവനന്തപുരം: സർക്കാർ അനുമതി നൽകിയതിലൂടെ മാത്രമാണ് കള്ളക്കടത്ത് സംഘത്തിന് നിർബാധം നയതന്ത്ര ചാനലിലൂടെ സ്വർണ്ണം കടത്താൻ കഴിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണ്ണം കള്ളക്കടത്ത് നടത്തിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മുഖ്യമന്ത്രിക്കും സർക്കാരിനും ഒഴിഞ്ഞ് നിൽക്കാൻ കഴിയില്ല. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഈ കള്ളക്കടത്തിൽ സംസ്ഥാന സർക്കാരിന്റെ പങ്ക് തെളിഞ്ഞുവരേണ്ടത് ഇന്നത്തെ ഏറ്റവും വലിയ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിൽ യുഎഇ കോൺസുലേറ്റിലെ ബാഗുകൾക്ക് നയതന്ത്ര പരിരക്ഷ ലഭിക്കണമെങ്കിൽ ഇതാവശ്യപ്പെട്ട് കോൺസുലേറ്റ് സംസ്ഥാന സർക്കാരിന് കത്ത് കൊടുക്കണം. മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണ വകുപ്പിലെ ചീഫ് പ്രോട്ടോക്കോൾ ഓഫീസറാണ് ഈ കത്ത് പരിഗണിച്ച് അനുമതി നൽകേണ്ടത്. ഈ അനുമതി ലഭിച്ചാൽ മാത്രമേ നയതന്ത്ര പരിരക്ഷയോടെ ബാഗേജുകൾ കൊണ്ടുവരാൻ സാധിക്കൂ. ആ നിലക്ക് സർക്കാരിന്റെ അനുമതിയോടെയാണ് ഈ ബാഗേജുകളിലൂടെ സ്വർണ്ണം കടത്തിയിരിക്കുന്നതെന്ന് വ്യക്തമാവുകയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സർക്കാർ പുറത്തുവിടണം. യുഎഇ കോൺസുലേറ്റിന്റെ നയതന്ത്രബാഗേജിലൂടെ 23 തവണ സ്വർണ്ണം കടത്തിയതാണ് കസ്റ്റംസ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ബാഗുകൾക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ല എന്നിരിക്കെ ഈ 23 തവണയും കളളക്കടത്ത് നടന്നത് സംസ്ഥാന സർക്കാരിന്റെ അറിവോട് കൂടെയാണെന്ന് വേണം കരുതാൻ. അത് കൊണ്ടാണ് എൻഐഎ സെക്രട്ടേറിയറ്റിൽ വീണ്ടുമെത്തിയതും ചീഫ് പ്രോട്ടോക്കോൾ ഓഫീസറെ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നതും. ഇതെല്ലാം അതീവ ഗൗരവ സ്വഭാവത്തിലുള്ള കാര്യങ്ങളാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Tags: