സ്വകാര്യകമ്പനിക്ക് വേണ്ടി പോലിസ് ക്വട്ടേഷൻ പണി ചെയ്യുന്നു: രമേശ് ചെന്നിത്തല
ഗാലക്സോണുമായുള്ള കരാർ റദ്ദാക്കണമെന്നും ഗാലക്സണിനെ പോലിസ് ആസ്ഥാനത്തുനിന്ന് അടിച്ച് പുറത്താക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സ്വകാര്യ കമ്പനിക്ക് വേണ്ടി പോലിസ് ക്വട്ടേഷൻ പണി ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗാലക്സോണുമായുള്ള കരാർ റദ്ദാക്കണമെന്നും ഗാലക്സണിനെ പോലിസ് ആസ്ഥാനത്തുനിന്ന് അടിച്ച് പുറത്താക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ട്രാഫിക് നിയന്ത്രണം സ്വകാര്യവത്കരിക്കാനാണ് നീക്കം. കെൽട്രോണിനെ മുൻനിർത്തി മറ്റൊരു അഴിമതിക്ക് കളമൊരുങ്ങുന്നുവെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 180 കോടിയുടെ പദ്ധതി സ്വകാര്യകമ്പനിക്ക് കൊള്ളലാഭത്തിന് വഴി തുറക്കുന്നതാണ്. സ്വകാര്യ കമ്പനിക്ക് വേണ്ടി സിഡ്കോയെ ഒഴിവാക്കി പദ്ധതി കെൽട്രോണിന് നൽകി. ട്രാഫിക് നിയമലംഘനത്തിന്റെ പിഴയുടെ 90 ശതമാനവും സ്വകാര്യ കമ്പനിക്കാണ് ലഭിക്കുക. ടെൻഡർ വിളിച്ച പദ്ധതി വിവാദങ്ങളെത്തുടർന്ന് ഡിജിപി മുക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വിവാദ കമ്പനി ഗാലക്സണ്‍ ആണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. ഗാലക്സോണ്‍ സിംസ് കരാർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണ്. മൂന്നു വർഷത്തെ പരിചയം വേണമെന്ന വ്യവസ്ഥ അട്ടിമറിച്ചു. ഗാലക്സോൺ നിലവിൽ വന്നത് 2017 ജൂലൈയിലാണ്. കമ്പനിയുടെ രണ്ട് ഡയറക്ടർമാർ കരിമ്പട്ടികയിൽ പെട്ടവരാണ്. സിംസ് പദ്ധതി നടപ്പാക്കാനുള്ള പ്രവൃത്തി പരിചയം ഗാലക്സോണിന് ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.
സിഎജി റിപ്പോർട്ട് ചോർന്നുവെന്ന് പറയുന്നത് ആരോപണങ്ങൾക്ക് മറുപടി ഇല്ലാത്തതുകൊണ്ടാണ്. അഴിമതിയിൽ മുഖ്യമന്ത്രിയുടെ പങ്ക് കൂടി സംശയിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അഴിമതി അങ്ങാടിപ്പാട്ടായിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. സംഭവത്തിൽ സിബിഐ അന്വേഷണത്തിന് വെല്ലുവിളിക്കുന്നു. റിപ്പോര്‍ട്ട് ചോര്‍ന്നെന്ന സ്പീക്കറുടെ പ്രതികരണം അനുചിതമാണ്. പി ടി തോമസിനെ സംശയത്തിന്റെ നിഴലിലാക്കാന്‍ പാടില്ലായിരുന്നു. സഭാംഗത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നതാണ് സ്പീക്കറുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.