മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ചെന്നിത്തല; പോലിസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം
പോലിസ് ആസ്ഥാനം സ്വകാര്യ കമ്പനികളുടെ വിഹാരകേന്ദ്രമായി മാറി. പോലിസ് അഴിമതിക്ക് സർക്കാർ കൂട്ട് നിൽക്കുന്നു. ഇത് കൂട്ടുകച്ചവടമാണെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയേയും പോലിസിനേയും അതിരൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലിസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമാണെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പോലിസ് ആസ്ഥാനത്തെ അഴിമതിയുമായി ബന്ധപ്പെട്ട് പി ടി തോമസ് നിയമസഭയിൽ ആരോപണം ഉന്നയിച്ചതിൽ തെറ്റില്ല. അതേകാര്യങ്ങൾ സിഎജി റിപ്പോർട്ടിൽ വന്നത് യാദൃശ്ചികം മാത്രം. ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളാണിതെല്ലാമെന്നും ചെന്നിത്തല പറഞ്ഞു. വെടിയുണ്ട നഷ്ടപ്പെട്ടത് യുഡിഎഫ് കാലത്താണെന്നത് വ്യാജപ്രചാരണമാണ്. 2017ന് ശേഷം ആയിരത്തോളം വെടിയുണ്ട നഷ്ടമായിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
പോലിസ് ആസ്ഥാനം സ്വകാര്യ കമ്പനികളുടെ വിഹാരകേന്ദ്രമായി മാറി. പോലിസ് അഴിമതിക്ക് സർക്കാർ കൂട്ട് നിൽക്കുന്നു. ഇത് കൂട്ടുകച്ചവടമാണെന്നും ചെന്നിത്തല പറഞ്ഞു. വെടിയുണ്ടകൾ നഷ്ടമായതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. മുഖ്യമന്ത്രി അറിയാതെ അഴിമതി നടക്കില്ല. മുഖ്യമന്ത്രിക്കും അഴിമതിയിൽ പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയുടെ പങ്കും കൂടുതൽ വ്യക്തമായി വരികയാണ്. ഡിജിപിക്ക് മാത്രമായി അഴിമതി നടത്താനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. സിംസ് പദ്ധതിയിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. കരാർ ഏറ്റെടുത്തിരിക്കുന്ന ഗാലക്സോണ്‍ കമ്പനിക്ക് എന്തടിസ്ഥാനത്തിലാണ് കരാർ നൽകിയത്. ഗാലക്സോണ്‍ കമ്പനി ആരുടെ ബിനാമിയാണെന്നും ചെന്നിത്തല ചോദിച്ചു. പോലിസിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി എന്തിനാണ് നിയമലംഘനം നടത്താൻ ഡിജിപിയെ അനുവദിക്കുന്നത്. പോലീസ് വകുപ്പിന്റെ വാഹനം എന്തിനാണ് ചീഫ് സെക്രട്ടറിക്ക് നൽകുന്നത്. നിയമവിരുദ്ധമായാണ് ചീഫ് സെക്രട്ടറി പോലീസ് വാഹനത്തിൽ സഞ്ചരിക്കുന്നത്. ചട്ടങ്ങൾ പാലിക്കാതെയാണ് കേന്ദ്രഫണ്ടടക്കം സർക്കാർ വിനിയോഗിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമല സുരക്ഷയുടെ പേരിൽ കെൽട്രോണിനെ മറയാക്കി ഉപകരണങ്ങൾ വാങ്ങിയതിൽ പകൽക്കൊള്ളയാണ് നടന്നത്. യോഗ്യതയില്ലാത്ത കമ്പനികൾക്ക് കെൽട്രോണ്‍ ഓർഡർ കൊടുത്തു. കേസിൽ പ്രതിയായ ഗണ്‍മാനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാറ്റാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.