സര്‍ക്കാരിന് മംഗളപത്രം എഴുതാൻ പ്രതിപക്ഷത്തെ കിട്ടില്ല: ചെന്നിത്തല

പതിറ്റാണ്ടുകളായി കേരള ജനത ആരോഗ്യ മേഖലയിൽ ശ്രദ്ധിക്കുന്നവരാണ്. അവസാന ഉരുളക്കല്ല വയറ് നിറയുന്നത് എന്ന് ഓര്‍ക്കണം. സര്‍ക്കാരിന്‍റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി പ്രവര്‍ത്തിക്കുന്ന ജോലിയല്ല പ്രതിപക്ഷത്തിന് ഉള്ളത്.

Update: 2020-03-13 07:00 GMT

തിരുവനന്തപുരം: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പേരിൽ നിയമസഭയിലെ ഭരണ-പ്രതിപക്ഷ പോര് തുടരുന്നു. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ ആണെന്ന പ്രതിപക്ഷത്തിന്റെ പരാമർശം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഭരണപക്ഷത്തിന്റെ വിമർശനങ്ങൾക്ക് അതേഭാഷയിൽ തന്നെ ഇന്ന് നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നൽകി.

വിമര്‍ശിക്കുന്നുവെന്ന് എത്ര ആക്ഷേപിച്ചിട്ടും കാര്യമില്ലെന്നും പറയേണ്ട കാര്യങ്ങൾ പറയുമെന്നും ചെന്നിത്തല വ്യക്തമാക്കി. സഹകരിക്കേണ്ടിടത്ത് സഹകരിക്കും. സര്‍ക്കാരിന് മംഗളപത്രം എഴുതാൻ പ്രതിപക്ഷത്തെ കിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കൊവിഡ് രോഗവ്യാപനം തടയാൻ ജാഗ്രതയാണ് ആവശ്യം. അനാവശ്യ ഭീതി ഉണ്ടാക്കുന്നതിൽ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകണം. മഹാമാരിയുടെ ഭീതി നിലനിൽക്കുമ്പോൾ ജനങ്ങളിൽ ആത്മവിശ്വാസവും ഭയരഹിതവുമായി പെരുമാറാനുള്ള സാഹചര്യവുമാണ് ഉണ്ടാക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇറ്റലിയിൽ നിന്ന് വരുന്നവരെ പരിശോധിക്കണമെന്ന് ഫെബ്രുവരി 26 ഇറങ്ങിയ ഉത്തരവുണ്ട്. ഇറ്റലിയിൽ നിന്ന് വന്നവരെ കണ്ടെത്താൻ കഴിയാതെ പോയത് കൊണ്ട് മാത്രമാണ് രണ്ടാം ഘട്ടത്തിൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത്. അത് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത് നാളെ ഇത്തരമൊരു പ്രശ്നം ആവര്‍ത്തിക്കാതിരിക്കാനാണ്. വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത്. നെടുമ്പാശേരിയിൽ മാത്രമല്ല തിരുവനന്തപുരം വിമാനത്താവളത്തിലും പരിശോധന കര്‍ശനമല്ലെന്നാണ് സംഭവങ്ങൾ തെളിയിക്കുന്നത്. 

പതിറ്റാണ്ടുകളായി കേരള ജനത ആരോഗ്യ മേഖലയിൽ ശ്രദ്ധിക്കുന്നവരാണ്. അവസാന ഉരുളക്കല്ല വയറ് നിറയുന്നത് എന്ന് ഓര്‍ക്കണം. സര്‍ക്കാരിന്‍റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി പ്രവര്‍ത്തിക്കുന്ന ജോലിയല്ല പ്രതിപക്ഷത്തിന് ഉള്ളത്. പറയേണ്ട കാര്യങ്ങൾ പറഞ്ഞ് തന്നെ മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Tags:    

Similar News