വനിതാ കമ്മീഷന്‍ സിപിഎം പോഷക സംഘടനയായി മാറി: കെകെ റൈഹാനത്ത്

പാലത്തായിയിലെ പിഞ്ചുപെണ്‍കുട്ടിയ്ക്ക് നീതി ഉറപ്പാക്കാന്‍ ആര്‍ജ്ജവമില്ലാത്ത വനിതാ കമ്മീഷനെന്ന നോക്കുകുത്തിയാണ് സിപിഎം നേതാവിന്റെ ഭാര്യയുടെ വിഷയത്തില്‍ അമിതാവേശത്തോടെ സത്വര നടപടിയെടുത്തിരിക്കുന്നത്.

Update: 2020-07-14 04:28 GMT

കൊച്ചി: ഇടതു ഭരണത്തില്‍ വനിതാ കമ്മീഷന്‍ സിപിഎം പോഷക സംഘടനയായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. മന്ത്രി ഇ പി ജയരാജന്റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നടപടി സ്വാഗതാര്‍ഹമാണ്. പക്ഷേ, ഈ ആവേശം മറ്റു പരാതിയില്‍ കാണിക്കാത്തത് ദുരുദ്ദേശപരമാണ്.

മന്ത്രി ഇ പി ജയരാജന്റെ ഭാര്യയുടെ കേസില്‍ എണ്ണയിട്ട യന്ത്രം പോലെയാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍. സി.പി.എം നേതാക്കള്‍ വാദിയാവുന്ന കേസില്‍ ആവേശത്തോടെയാണ് വനിതാ കമ്മീഷന്‍ കേസ് ഏറ്റെടുക്കുന്നത്. അതേസമയം, വളരെ ഗുരുതരമായ സംഭവത്തില്‍ പരാതിയും തുടര്‍പ്രക്ഷോഭങ്ങളും നടത്തിയിട്ടും അനങ്ങാപ്പാറ നയമാണ് വനിതാ കമ്മീഷന്‍ സ്വീകരിച്ചിട്ടുള്ളത്. കോട്ടയം വൈക്കത്തെ ഡോ.ഹാദിയയെ വീട്ടുതടങ്കലില്‍ പീഢിപ്പിച്ചപ്പോള്‍ കണ്ട ഭാവം പോലും ഇവര്‍ നടിച്ചിരുന്നില്ല.

വാളയാറിലെ പെണ്‍കുട്ടികള്‍ ക്രൂര പീഢനത്തിനിരയായി സംശയാസ്പദ സാഹചര്യത്തില്‍ കൊല്ലപ്പെട്ടപ്പോഴും അവര്‍ ഇടപെടാന്‍ തയ്യാറായില്ല. ഇപ്പോഴിതാ പാലത്തായിയില്‍ ബിജെപി നേതാവായ അധ്യാപകന്‍ സ്വന്തം വിദ്യാര്‍ഥിനിയെ പീഢിപ്പിക്കുകയും സഹപ്രവര്‍ത്തകന് കാഴ്ച വെക്കുകയും ചെയ്‌തെന്ന കേസില്‍ അനാഥയായ പിഞ്ചുപെണ്‍കുട്ടിയ്ക്ക് നീതി ഉറപ്പാക്കാന്‍ ആര്‍ജ്ജവമില്ലാത്ത വനിതാ കമ്മീഷനെന്ന നോക്കുകുത്തിയാണ് സിപിഎം നേതാവിന്റെ ഭാര്യയുടെ വിഷയത്തില്‍ അമിതാവേശത്തോടെ സത്വര നടപടിയെടുത്തിരിക്കുന്നത്. പാര്‍ട്ടി ഫണ്ടില്‍ നിന്നല്ല പൊതുഖജനാവില്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന സത്യം ജോസഫൈന്‍ വിസ്മരിക്കരുതെന്നും റൈഹാനത്ത് ഓര്‍മിപ്പിച്ചു. 

Similar News