വംശീയ അധിക്ഷേപം: അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് ദലിത് സംഘടനകളുടെ പ്രതിഷേധ മാർച്ച്

ജാതി ഭ്രാന്തിനും, വംശീയതയ്ക്കും, സ്ത്രീവിരുദ്ധതയ്ക്കും മേലാള വർഗ ലൈംഗിക വൈകൃത സംസ്കാരത്തിനും പൊതു സമ്മതം ഉണ്ടാക്കിയെടുക്കാനുള്ള ഒരു അവസരമായി വാളയാർ കേസിനെ അഡ്വ. ഹരീഷ് വാസുദേവൻ ഉപയോഗപ്പെടുത്തി

Update: 2021-04-13 08:34 GMT

കൊച്ചി: വാളയാർ അമ്മയെ സൈബറിടത്തിൽ അപമാനിക്കുകയും വാളയാർ കേസ് അട്ടിമറിക്കാൻ കൂട്ടു നിൽക്കുകയും ചെയ്യുന്ന അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് ദലിത് സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോർഡിനേറ്റർ എം ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു.

വാളയാർ കേസ് അട്ടിമറിച്ചതിന്റെ നാൾവഴികളും, അട്ടിമറിച്ച പോലിസ് ഉദ്യോഗസ്ഥരുടെയും, പ്രോസിക്യൂട്ടറുടെയും, നീതിനിർവഹണ സംവിധാനങ്ങളുടെയും പങ്കിനെക്കുറിച്ചും നിഷേധിക്കാൻ പറ്റാത്ത തരത്തിലുള്ള വസ്തുതകൾ കേരള ഹൈക്കോടതി വിധിയിലൂടെ പുറത്തുവന്നതാണ്. തുടരന്വേഷണത്തിനുള്ള വിധിയുടെ പശ്ചാത്തലത്തിൽ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാളയാർ കുരുന്നുകളെ കൊലചെയ്ത പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ച പോലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന ഇപ്പോഴും ഭരണതലത്തിൽ നടന്നുക്കുന്നു എന്നതിന് തെളിവാണ് അഡ്വ. ഹരീഷ് വാസുദേവന്റെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പ്രസ്താവന.

നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ, വാളയാർ കുരുന്നുകളുടെ അമ്മ കുറ്റവാളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് തെറ്റുപറ്റിയിട്ടില്ലെന്നുമുള്ള കള്ള പ്രചാരവേലയുമായി അഡ്വ. ഹരീഷ് വാസുദേവൻ രംഗത്ത് വന്നത് നീതി തേടുന്ന എല്ലാ മനുഷ്യരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയുണ്ടായി. പരിഷ്കൃത സമൂഹത്തിലെ പൗരന്മാരിൽ നിന്ന് പ്രതീക്ഷിക്കാത്ത ഒരു നടപടി ആയതുകൊണ്ട് മാത്രമല്ല, ഹൈക്കോടതി വിധിയേയും സാമാന്യ നീതി നിർവഹണ രീതികളെയും അട്ടിമറിക്കാനുള്ള ഇടപെടൽ ആയതുകൊണ്ടു കൂടിയാണ് ഇത് എല്ലാവരെയും ആശങ്കപ്പെടുത്തിയത്.

ഇടതുപക്ഷ സർക്കാരിന്റെ "തുടർ ഭരണത്തെ" പിന്തുണക്കാൻ ഏതു പൗരനും അവകാശമുണ്ട്. പിണറായി സർക്കാരിന്റെ ഉപദേശക വൃന്ദങ്ങളിൽ ഒരാളായ അഡ്വ. ഹരീഷ് വാസുദേവനും തുടർഭരണത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരാനുള്ള അവകാശം മറ്റെല്ലാ പൗരന്മാരെപോലെയുമുണ്ട്. പക്ഷേ തുടർഭരണ പിന്തുണ അറിയിക്കാൻ കേരളീയ സമൂഹത്തിലെ ഒരു വിഭാഗം ജനമനസ്സുകളിൽ ആഴത്തിൽ പതിഞ്ഞുക്കിടക്കുന്ന ജാതി ഭ്രാന്തിനും, വംശീയതയ്ക്കും, സ്ത്രീവിരുദ്ധതയ്ക്കും മേലാള വർഗ ലൈംഗിക വൈകൃത സംസ്കാരത്തിനും പൊതു സമ്മതം ഉണ്ടാക്കിയെടുക്കാനുള്ള ഒരു അവസരമായി വാളയാർ കേസിനെ അഡ്വ. ഹരീഷ് വാസുദേവൻ ഉപയോഗപ്പെടുത്തി എന്നതാണ് ജനാധിപത്യ സമൂഹത്തെ ആശങ്കപ്പെടുത്തിയത്.

ഒരു ദുർബല ദലിത് സ്ത്രീയെ, അതും സംഘടിത രാഷ്ട്രീയ പിൻബലവും പോലിസ് അധികാര പിന്തുണയും ഉണ്ടെന്ന അഹങ്കാരത്തിൽ തുടർന്നുവന്ന ലൈംഗീക വൈകൃതത്തിനും കൊലപാതകത്തിനും ഇരകളാക്കപ്പെട്ട, രണ്ടു കുരുന്ന് ബാലികമാരുടെ അമ്മയെ അപമാനിക്കുകയും സൈബർ തെരുവിൽ ആക്രമിക്കുകയും ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഹരീഷ് വാസുദേവനെതിരേ കർക്കശമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോർഡിനേറ്റർ എം ഗീതാനന്ദൻ ആവശ്യപ്പെട്ടു.

ദലിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ ജനറൽ കൺവീനർ സിഎസ് മുരളി, വാളയാർ നീതി സമരസമിതി കൺവീനർ വിഎം മാർസൺ, കെ മായാണ്ടി, കെ വാസുദേവൻ, പ്രശാന്ത് എം പ്രഭാകരൻ, വിജയൻ അമ്പലക്കാട്, കെകെ ഉഷ, കെകെഎസ് ചെറായി, വികെ ജോയി, സിജെ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. വാളയാർ കുരുന്നുകളുടെ അമ്മ വി ഭാഗ്യവതി പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.