പ്രവാസികളെ തിരിച്ചെത്തിച്ചാൽ സംസ്ഥാനത്ത് രണ്ടുലക്ഷം പേരെ ക്വാറന്റൈൻ ചെയ്യാൻ സംവിധാനമുണ്ടെന്ന് മുഖ്യമന്ത്രി
പ്രവാസികൾ നാട്ടിലെത്തിയാൽ അവരെ ക്വാറന്റൈൻ ചെയ്യുന്നതു മുതൽ വീട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യും.
തിരുവനന്തപുരം: കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്ത് രണ്ടുലക്ഷം പേരെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സംവിധാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതിൽ കൂടുതൽ പേർ തിരിച്ചെത്തിയാലും അവരെയെല്ലാം സ്വീകരിക്കാനും സുരക്ഷിതമായി പാർപ്പിക്കാനുമുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അത് ഉണ്ടാകുന്നതുവരെ പ്രവാസികൾ ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ അവിടുത്തെ സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ച് കഴിയണം. കേന്ദ്ര സർക്കാർ പ്രത്യേക വിമാനം ഏർപ്പെടുത്തിയാൽ പ്രായം ചെന്നവർ, ഗർഭിണികൾ, കോവിഡ് 19 ഒഴികെയുള്ള മറ്റുരോഗങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്ക് മുൻഗണന നൽകേണ്ടിവരും. പ്രവാസികൾ നാട്ടിലെത്തിയാൽ അവരെ ക്വാറന്റൈൻ ചെയ്യുന്നതു മുതൽ വീട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യും.
മുഴുവൻ പ്രവാസി സംഘടനകളുടെയും സഹായവും പിന്തുണയുംഈ ഘട്ടത്തിൽ പ്രവാസികൾക്ക് ഉണ്ടാവണം. നോർക്ക റൂട്ട്സ് എല്ലാ ഗൾഫ് രാജ്യങ്ങളിലും ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ച് പ്രവാസികൾക്കുവേണ്ട സഹായങ്ങൾ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.