സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല; ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കും

മെയ് 26, 27, 28 തീയ്യതികളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി സേ പരീക്ഷയോടൊപ്പം അവസരം നൽകും.

Update: 2020-05-29 10:15 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല. ഓൺലൈൻ ക്ലാസ്സുകൾ ഒന്നിന് ആരംഭിക്കും. ഇന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവിൻ്റെ അധ്യക്ഷതയിൽ നടന്ന ക്യുഐപി അധ്യാപക സംഘടനാ പ്രതിനിധികളുടെ ടെലികോൺഫറൻസിലാണ് തീരുമാനം.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ സ്കൂൾ തുറക്കുകയുള്ളു. നിർദേശങ്ങൾ വരുന്നതുവരെ അധ്യാപകരും കുട്ടികളും വിദ്യാലയങ്ങളിൽ ഹാജരാകേണ്ടതില്ല.

വിക്ടേഴ്സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണി വരെ ഓൺലൈൻ ക്ലാസ്സുകളുടെ സംപ്രേഷണമുണ്ടാകും. ഓരോ വിഷയത്തിനും പ്രൈമറി തലത്തിൽ അര മണിക്കൂറും ഹൈസ്കൂൾ വിഭാഗത്തിന് ഒരു മണിക്കൂറും ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഒന്നര മണിക്കൂറും ദൈർഘ്യമുള്ള പാഠങ്ങളാണ് സംപ്രേഷണം ചെയ്യുക.

ഓൺ ലൈൻ ക്ലാസ്സുകൾ ലഭ്യമാകുന്നതിന് ഇൻ്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്കായി വായനശാലകൾ, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കും. ഓൺലൈൻ ക്ലാസ്സുകൾ സംബന്ധിച്ച് വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് എല്ലാ ജില്ലകളിലും മൂല്യനിർണയ കേന്ദ്രങ്ങൾ അനുവദിക്കും. മെയ് 26, 27, 28 തീയ്യതികളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി സേ പരീക്ഷയോടൊപ്പം അവസരം നൽകും.

രണ്ടാംഘട്ട മൂല്യനിർണയം ജൂൺ ഒന്നിന് തുടങ്ങും. മൂല്യനിർണയ ക്യാമ്പിലേക്കുള്ള എക്സാമിനർമാരെ സ്കൂളുകളിൽ നിന്നും വിടുതൽ ചെയ്യേണ്ടതില്ല. ഭാഷാ വിഷയങ്ങൾക്ക് കൂടുതൽ മൂല്യനിർണയ കേന്ദ്രങ്ങൾ അനുവദിച്ചു. അറബിക്- ആറ്റിങ്ങൽ, ഉർദു-തൃശൂർ, പാലക്കാട്. അറബിക് വിഷയത്തിന് നോർത്ത് സോണിലുള്ള അധ്യാപകർ കോഴിക്കോട് മൂല്യനിർണയ കേന്ദ്രത്തിലാണ് പങ്കെടുക്കേണ്ടത്.

അധ്യാപകർക്ക് സ്കൂൾ തലത്തിൽ വിവിധ സംവിധാനങ്ങൾ മുഖേന പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിന് തടസ്സമില്ല. ആറാം പ്രവൃത്തി ദിന കണക്കെടുപ്പ്, നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങൾ സർക്കാർ തീരുമാനം വന്നതിനു ശേഷം മാത്രമേ ഉണ്ടാകുകയുള്ളു. യോഗത്തിൽ അധ്യാപക സംഘടനാ നേതാക്കളായ അബ്ദുല്ല വാവൂർ, വി കെ അജിത്കുമാർ, കെ സി ഹരികൃഷ്ണൻ, എൻ ശ്രീകുമാർ, വകുപ്പ്തല ഉദ്യോഗസ്ഥർ  പങ്കെടുത്തു.

Tags:    

Similar News