പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു; 15 ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ 59 പ്രതികള്‍

533 പേജുള്ള കുറ്റപത്രത്തില്‍ 1,417 സാക്ഷികളും 1,611 രേഖകളും 376 മുതലുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപകടത്തില്‍ 110 പേരാണ് മരണമടഞ്ഞത്.

Update: 2020-10-16 11:05 GMT

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ 2016ല്‍ നടന്ന വെടിക്കെട്ട് അപകടം അന്വേഷിച്ച ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ 15 പേര്‍, വെടിക്കെട്ട് നടത്തിയവര്‍ ഉള്‍പ്പെടെ 59 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. 533 പേജുള്ള കുറ്റപത്രത്തില്‍ 1,417 സാക്ഷികളും 1,611 രേഖകളും 376 മുതലുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അപകടത്തില്‍ 110 പേരാണ് മരണമടഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിസരത്തെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടവും സംഭവിച്ചിരുന്നു. അപകടമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരിച്ചെന്ന് കുറ്റപത്രത്തിലുള്ളതായാണ് വിവരം. 2016 ഏപ്രില്‍ 10ാം തിയ്യതിയാണ് പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടമുണ്ടായത്.

അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായും ക്ലീന്‍ചിറ്റ് നല്‍കുന്ന അന്വേഷണ റിപോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ക്ഷേത്രഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് അപകടത്തിന് കാരണക്കാരായത്. ഇത്രയും കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചാല്‍ അപകടമുണ്ടാവുമെന്ന് കൃത്യമായി ഇവര്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും വെടിമരുന്ന് അവിടെ സൂക്ഷിച്ചത് വലിയ കുറ്റമാണ്. ഇത്ര വലിയ വെടിക്കെട്ട് നടത്തരുതെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ വാക്കാലും രേഖാമൂലവും നല്‍കിയിരുന്നു.

എന്നാല്‍, ഇത് പാലിക്കാന്‍ ക്ഷേത്രഭരണസമിതി ഭാരവാഹികളോ വെടിക്കെട്ട് നടത്തിപ്പുകാരോ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് ഇത്ര വലിയ അപകടമുണ്ടായതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചുമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥനും നിലവിലെ ആലപ്പുഴ എസ്പിയുമായ പി എസ് സാബു ഇന്നുരാവിലെയാണ് പരവൂര്‍ കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയത് നേരത്തെ ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തല്‍ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലില്ലെന്നാണ് വിവരം.

Tags: