ശബരിമല യുവതീ പ്രവേശനം: സർക്കാർ നിലപാടിൽ നവോത്ഥാന സമിതിയിൽ ഭിന്നത

ശബരിമല യുവതീ പ്രവേശനത്തിൽ സര്‍ക്കാരിന്‍റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണ്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി വിജയൻ സര്‍ക്കാരിനെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു.

Update: 2019-11-16 05:00 GMT

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനെ ചൊല്ലി നവോത്ഥാന സമിതിയിലും ഭിന്നത. നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറാണ് സർക്കാരിന്റെ നിലപാട് മാറ്റത്തെ വിമർശിച്ച്‌ രംഗത്തുവന്നത്. യുവതീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ സർക്കാർ മുൻനിലപാട് മയപ്പെടുത്തിയ സാഹചര്യത്തിലാണ് സമിതിക്കുള്ളിൽ ഭിന്നാഭിപ്രായം ഉയർന്നത്.

പുനപരിശോധന ഹരജികളിൽ തീരുമാനം വരും വരെ യുവതീ പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നിലപാട്. ഇത് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് എതിരാണെന്ന് പുന്നല ശ്രീകുമാര്‍ ആക്ഷേപമുന്നയിച്ചു. 2007ൽ വി എസ് സര്‍ക്കാരും തുടർന്ന് പിണറായി സര്‍ക്കാരും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ യുവതീ പ്രവേശത്തെ അനുകൂലിക്കുന്ന നിലപാടാണ് ഉള്ളതെന്ന് ശ്രീകുമാർ ചൂണ്ടിക്കാട്ടി.

അത്തരമൊരു നിലപാടെടുത്ത രാഷ്ട്രീയ നേതൃത്വമാണ് തൽക്കാലം യുവതികളെ ശബരിമലയിൽ കയറ്റേണ്ടതില്ലെന്ന നിലപാട് മാറ്റത്തിലേക്ക് എത്തുന്നത്. ഇത്തരം തീരുമാനങ്ങൾ നവോത്ഥാന മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തും. നിലവിൽ സാധുവായ ഒരു ഉത്തരവ് ഉണ്ടെന്നിരിക്കെ മറിച്ചൊരു തീരുമാനം എടുക്കുന്നത് മറ്റ് ചില വിഭാഗങ്ങളെ കൂടെ നിര്‍ത്താനാണ്. പരിഷ്കരണ ആശയങ്ങളെ പുറകോട്ട് അടിക്കാനെ ഇത്തരം തീരുമാനങ്ങൾ ഉപകരിക്കു. സര്‍ക്കാരും സിപിഎം അടക്കം സംഘടനാ നേതൃത്വവും നിലപാട് വ്യക്തമാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല യുവതീ പ്രവേശനത്തിൽ സര്‍ക്കാരിന്‍റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണ്. യുവതികൾ കോടതി ഉത്തരവുമായി വരട്ടേയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണ്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി വിജയൻ സര്‍ക്കാരിനെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു.

Tags:    

Similar News