കൊല്ലത്ത് ഗൃഹനാഥനെ വീട്ടിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി

സംഘത്തിലെ രണ്ട് പേരെ പുനലൂർ പോലിസ് പിടികൂടുകയും മറ്റ് രണ്ട് പേരെ തിരിച്ചറിയുകയും ചെയ്‌തിട്ടുണ്ട്.

Update: 2021-04-12 05:20 GMT

കൊല്ലം: പുനലൂർ വിളക്കുവട്ടം പന്ത്രണ്ട് ഏക്കർ സ്വദേശി തടത്തിൽ വീട്ടിലെ സുരേഷ് ബാബുവിനെ ഒമ്പതോളം വരുന്ന അക്രമി സംഘം വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തി. 59 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു ആക്രമണം.

ഭാര്യ ലതയ്‌ക്കും മകൻ സുർജിത്തിനും അക്രമണത്തിൽ പരിക്കേറ്റു. പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സുരേഷ്ബാബു മരണപ്പെടുകയായിരുന്നു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഘത്തിലെ രണ്ട് പേരെ പുനലൂർ പോലിസ് പിടികൂടുകയും മറ്റ് രണ്ട് പേരെ തിരിച്ചറിയുകയും ചെയ്‌തിട്ടുണ്ട്. മോഹനൻ, സുനിൽ എന്നിവരാണ് പോലിസ് പിടിയിലായത്. കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകനും മോഹനൻ അടക്കമുളളവരുമായി വാക്ക് തർക്കമുണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.