കോപ്പിയടിച്ചെങ്കിൽ അതു തന്റെ കഴിവ്; ഫേസ്ബുക്കിൽ പ്രതികരണവുമായി പരീക്ഷാതട്ടിപ്പ് കേസിലെ പ്രതി നസീം
എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പടെ നിരവധിപേർ പിന്തുണയുമായി രംഗത്തെത്തി. നസീമിനെ വിമർശിച്ചവർക്കെതിരേ സംഘടിത ആക്രമണവുമുണ്ടായി.
തിരുവനന്തപുരം: കോപ്പിയടിച്ചെങ്കിൽ അതു തന്റെ കഴിവാണെന്നു പിഎസ്സി പരീക്ഷാ തട്ടിപ്പുകേസിലെ പ്രതി നസീം. ഫേസ്ബുക്കിലെ തന്റെ പുതിയ ചിത്രത്തിനുള്ള കമന്റിന് നൽകിയ മറുപടിയിലാണ് നസീമിന്റെ പ്രതികരണം. "തോൽക്കാൻ മനസില്ലെന്ന് ഞാൻ മനസിൽ തീരുമാനിച്ച നിമിഷമായിരുന്നു, ഞാൻ ആദ്യമായി വിജയിച്ചത്' എന്ന അടിക്കുറിപ്പോടെയാണ് കഴിഞ്ഞദിവസം നസീം ചിത്രം പോസ്റ്റ് ചെയ്തത്. "നീയൊക്കെ എങ്ങനെ തോൽക്കാൻ, അമ്മാതിരി കോപ്പിയടിയല്ലേ' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനു നൽകിയ മറുപടിയിലാണ് "കോപ്പിടിച്ചെങ്കിൽ അതെന്റെ കഴിവ്' എന്നു നസീം മറുപടി നൽകിയത്.
ചിത്രത്തെ അനുകൂലിച്ചും എതിർത്തും നിരവധി കമന്റുകളും ലൈക്കുകളുമെത്തി. എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പടെ നിരവധിപേർ പിന്തുണയുമായി രംഗത്തെത്തി. നസീമിനെ വിമർശിച്ചവർക്കെതിരേ സംഘടിത ആക്രമണവുമുണ്ടായി. പരീക്ഷാ തട്ടിപ്പ് കേസിൽ ജയിലിലായിരുന്ന നസീം അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. യൂനിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലും പോലിസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെയാണ് നസീമും ശിവരഞ്ജിത്തും സ്വാഭാവിക ജാമ്യത്തില്‍ ജയില്‍ മോചിതരായത്. ജയിലിലേക്ക് കഞ്ചാവ് കടത്തുകയും ഉപയോഗിക്കുകയും ചെയ്തെന്ന കേസിലും നസീമിന് ജാമ്യം ലഭിച്ചിരുന്നു.
അതേസമയം പരീക്ഷാ തട്ടിപ്പ് കേസിലെ മറ്റ് പ്രതികളായ ഗോകുല്‍, സഫീര്‍, പ്രണവ് എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. ആഗസ്ത് എട്ടിനാണ് ശിവരഞ്ജിത്ത്, നസീം എന്നിവര്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പരീക്ഷാ ക്രമക്കേടില്‍ പോലിസ് കേസെടുത്തത്. നേരത്തെ പോലിസ് ചോദ്യം ചെയ്യലിലും പ്രതികള്‍ കോപ്പിയടിച്ച കാര്യം സമ്മതിച്ചിരുന്നു. പ്രണവും നസീമും ശിവരഞ്ജിത്തും മൊബൈല്‍ ഫോണുമായാണ് പരീക്ഷ എഴുതാൻ ഹാളിലെത്തിയതെന്നും മൊബൈല്‍ വഴിയല്ലാതെയും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.