പി.എസ്.സി നിയമനം സുതാര്യം: ആരോപണം തള്ളി ചെയര്‍മാന്‍

രാജ്ഭവനു മുന്നില്‍ പി.എസ്.സി ചെയര്‍മാനെതിരെ യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. നേരത്തേ ഗവര്‍ണറെ കാണാനെത്തിയ വൈസ് ചാന്‍സിലറെ കെ.എസ്.യുക്കാര്‍ തടഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി ചെയര്‍മാന് പോലിസ് ശക്തമായ സുരക്ഷയൊരുക്കിയിരുന്നു.

Update: 2019-07-22 08:28 GMT

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികള്‍ സിവില്‍ പോലിസ് ഓഫിസര്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ട വിവാദത്തില്‍ പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. സംസ്ഥാനത്ത് പി.എസ്.സി വഴി നടക്കുന്ന നിയമനങ്ങള്‍ സുതാര്യമാണെന്നും ക്രമക്കേടുകള്‍ നടന്നതായുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പി.എസ്.സി ചെയര്‍മാന്‍ എം കെ സക്കീര്‍ ഗവര്‍ണറോട് വിശദീകരിച്ചു.

കത്തിക്കുത്ത് കേസിലെ പ്രതികളായ യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായി ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ആംഡ് പോലിസ് നാലാം ബറ്റാലിയനിലെ പരീക്ഷയിലാണ് ഉയര്‍ന്ന റാങ്ക് നേടിയത്. ഇവരുടെ ഹാള്‍ടിക്കറ്റുകളുടേയും പരീക്ഷാ കേന്ദ്രങ്ങളുടേയും വിശദവിവരങ്ങളും പരീക്ഷാ നടത്തിപ്പ് രീതിയും ചെയര്‍മാന്‍ ഗവര്‍ണറോട് വിശദീകരിച്ചു. ഈ പരീക്ഷയില്‍ ക്രമക്കേടുകള്‍ ഒന്നും നടന്നിട്ടില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പി.എസ്.സിയുടെ ഇന്റേണല്‍ വിജിലന്‍സിനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് ഗവര്‍ണര്‍ക്ക് ലഭ്യമാക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

രാജ്ഭവനു മുന്നില്‍ പി.എസ്.സി ചെയര്‍മാനെതിരെ യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. നേരത്തേ ഗവര്‍ണറെ കാണാനെത്തിയ വൈസ് ചാന്‍സിലറെ കെ.എസ്.യുക്കാര്‍ തടഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി ചെയര്‍മാന് പോലിസ് ശക്തമായ സുരക്ഷയൊരുക്കിയിരുന്നു.

Tags: