സാമുദായിക സംഘടനകളുടെ സമീപനം ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ബിജെപി

എൻഎസ്എസിനും എസ്എൻഡിപിക്കുമെതിരായ ചോദ്യങ്ങൾ ഉയർന്നപ്പോൾ എസ്ഡിപിഐ സ്വീകരിച്ച സമീപനത്തെ ഉയർത്തിക്കാട്ടി ഒഴിഞ്ഞുമാറാനാണ് ശ്രീധരൻപിള്ള ശ്രമിച്ചത്. മതേതരത്വത്തിന്റെ അപ്പോസ്തലന്മാരാണ് എൽഡിഎഫും യുഡിഎഫും. എസ്ഡിപിഐ എൽഡിഎഫിനേയും വെൽഫെയർ പാർട്ടി യുഡിഎഫിനേയും സഹായിച്ചുവെന്ന് അവരാണ് ഇന്ന് പറഞ്ഞിട്ടുള്ളത്.

Update: 2019-10-22 08:32 GMT

തിരുവനന്തപുരം: സാമുദായിക സംഘടനകളുടെ സമീപനം ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിലയിരുത്തലിൽ ബിജെപി. ഇവരുടെ നിലപാടുകൾ യുഡിഎഫിനും എൽഡിഎഫിനും നേട്ടമായെന്നും പാർട്ടി വിലയിരുത്തുന്നു. ഉപതിരഞ്ഞെടുപ്പിൽ സമവാക്യങ്ങൾ മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള വ്യക്തമാക്കി. അതേസമയം, എൻഎസ്എസ്, എസ്എൻഡിപി സംഘടനകൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയോട് സ്വീകരിച്ച സമീപനം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ച ശ്രീധരൻപിള്ള, ബിഡിജെഎസിന്റെ നിലപാടിനെ പഴിക്കാനും തയ്യാറായില്ല.

എൻഎസ്എസിനും എസ്എൻഡിപിക്കുമെതിരായ ചോദ്യങ്ങൾ ഉയർന്നപ്പോൾ എസ്ഡിപിഐ സ്വീകരിച്ച സമീപനത്തെ ഉയർത്തിക്കാട്ടി ഒഴിഞ്ഞുമാറാനാണ് ശ്രീധരൻപിള്ള ശ്രമിച്ചത്. മതേതരത്വത്തിന്റെ അപ്പോസ്തലന്മാരാണ് എൽഡിഎഫും യുഡിഎഫും. എസ്ഡിപിഐ എൽഡിഎഫിനേയും വെൽഫെയർ പാർട്ടി യുഡിഎഫിനേയും സഹായിച്ചുവെന്ന് അവരാണ് ഇന്ന് പറഞ്ഞിട്ടുള്ളത്. ഈ പ്രസ്ഥാനങ്ങളുടെ പിന്തുണ ഈ രണ്ട് മുന്നണികളും സ്വീകരിച്ചുവെന്ന് പറഞ്ഞതിലൂടെ സമവാക്യങ്ങൾ മാറി മറിഞ്ഞു എന്നുവേണം മനസിലാക്കാൻ. അതിനാൽ തന്നെ സാമുദായിക സമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിനെ വിലയിരുത്താനാവില്ല. തത്വാധിഷ്ടിതമായ നിലപാടിൽ ഉറച്ചുനിന്ന് ബിജെപി മുന്നോട്ടു പോവും. ഇക്കുറി ബിജെപിക്ക് നിയമസഭയിൽ എത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതിമത സംഘടനകൾ രാഷ്ട്രീയത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന സംസ്ഥാനം കേരളമാണ്. ജാതിപ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് വളർന്നുവന്നവരാണ് സിപിഎമ്മും കോൺഗ്രസുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News