സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
പോലിസ് നിരവധി തവണ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. പ്രവർത്തകരെ പിരിച്ചു വിടാൻ പോലീസ് ലാത്തിവീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പോലിസ് നിരവധി തവണ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. പ്രവർത്തകരെ പിരിച്ചു വിടാൻ പോലീസ് ലാത്തിവീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ എസ് ശബരിനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം അരങ്ങേറിയത്. ഇരു നേതാക്കളെയും പോലിസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പ്രകോപനമില്ലാതെ ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു, പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് ഒരുവിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
യൂത്ത് കോൺഗ്രസിന്റെ സമരത്തിന് പിന്നാലെ യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പോലിസിനു നേരെ വ്യാപക കല്ലേറ് ഉണ്ടായതിനെ തുടർന്ന് ലാത്തിവീശി. നിരവധിപ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.