പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇന്ന് യുഡിഎഫിന്റെ മനുഷ്യഭൂപടവും രാഹുലിന്റെ ലോങ് മാര്‍ച്ചും

ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയില്‍ നേതാക്കളും അണികളും മൂവര്‍ണനിറത്തിലെ തൊപ്പികള്‍ ധരിച്ച് അണിചേരും. നാലുമണിക്ക് റിഹേഴ്‌സല്‍ നടക്കും. നാലരയ്ക്കാണ് പൊതുയോഗം. 5.05ന് ഭൂപടം തീര്‍ക്കും.

Update: 2020-01-30 02:40 GMT

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ 13 ജില്ലകളില്‍ യുഡിഎഫ് ഇന്ന് മനുഷ്യഭൂപടം തീര്‍ക്കും. ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഭൂപടം തീര്‍ക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയില്‍ നേതാക്കളും അണികളും മൂവര്‍ണനിറത്തിലെ തൊപ്പികള്‍ ധരിച്ച് അണിചേരും. നാലുമണിക്ക് റിഹേഴ്‌സല്‍ നടക്കും. നാലരയ്ക്കാണ് പൊതുയോഗം. 5.05ന് ഭൂപടം തീര്‍ക്കും. ഗാന്ധിജി വെടിയേറ്റ് വീണ 5.17ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. തിരുവനന്തപുരത്ത് എ കെ ആന്റണിയും മറ്റിടങ്ങളില്‍ പ്രമുഖ നേതാക്കലും നേതൃത്വം നല്‍കും. സിഎഎയ്‌ക്കെതിരേ എല്‍ഡിഎഫിന്റെ മനുഷ്യമഹാശൃംഖലയ്ക്ക് പിന്നാലെ യുഡിഎഫിന്റെ മനുഷ്യഭൂപടമൊരുങ്ങുന്നത്.

ഭൂപടം തീര്‍ക്കല്‍ കേന്ദ്രത്തിനെതിരെയാണ് പ്രഖ്യാപിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാരും ഇപ്പോള്‍ യുഡിഎഫിന് ശത്രുപക്ഷത്താണ്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഗവര്‍ണര്‍ക്കും സര്‍ക്കാരിനുമെതിരേ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎഫ്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അവിശുദ്ധബന്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് നേരിട്ടത് ഗവര്‍ണറെ തൃപ്തിപ്പെടുത്താനാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഇന്ന് നടക്കുന്ന സമ്മേളനങ്ങളില്‍ ഇക്കാര്യങ്ങളാവും യുഡിഎഫ് നേതാക്കള്‍ പ്രധാന വിഷയമാക്കുക. വയനാട്ടിലാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍നിന്ന് പുതിയ സ്റ്റാന്‍ഡ് വരെയാണ് വയനാട് എംപി രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി. തുടര്‍ന്ന്, രാഹുല്‍ഗാന്ധി പൊതുസമ്മേളനത്തില്‍ സംസാരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് ജില്ലാ കമ്മിറ്റിയാണ് റാലി സംഘടിപ്പിക്കുന്നത്. റാലിയോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ കര്‍ശന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലിസ് മേധാവിയും അറിയിച്ചിട്ടുണ്ട്. 

Tags:    

Similar News