സംഘര്‍ഷ സാധ്യത: ആലപ്പുഴയില്‍ നിരോധനാജ്ഞ 22 വരെ നീട്ടി

ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സര്‍വ്വകക്ഷി യോഗം ചൊവ്വാഴ്ച (ഡിസംബര്‍ 21) വൈകുന്നേരം നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

Update: 2021-12-20 16:38 GMT

ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ നടപടിക്രമം- 144 പ്രകാരം ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബര്‍ 22-ന് രാവിലെ ആറുവരെ ദീര്‍ഘിപ്പിച്ചു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സര്‍വ്വകക്ഷി യോഗം ചൊവ്വാഴ്ച (ഡിസംബര്‍ 21) വൈകുന്നേരം നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ആലപ്പുഴയില്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി നടന്ന രണ്ട് കൊലപാതകങ്ങള്‍ കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം ആർഎസ്എസുകാർ കാറിലെത്തി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മരിച്ചു. ഇതിന് മണിക്കൂറുകള്‍ക്കകമാണ് ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കൊല്ലപ്പെടുന്നത്.