പ്രഫഷനല്‍ കോഴ്‌സ് പ്രവേശനം: ഫ്‌ളോട്ടിങ് സംവരണരീതി നിര്‍ത്തലാക്കുന്നത് ഗൂഢാലോചനയെന്ന് മെക്ക

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കുബുദ്ധികളുടെ ഒത്താശയോടെ സംവരണവിരുദ്ധരുടെ താല്‍പര്യം സംരക്ഷിക്കാനുള്ള അണിയറനീക്കങ്ങള്‍ക്ക് പിന്നാക്ക ക്ഷേമവകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഒത്തുകളിക്കരുത്

Update: 2019-10-19 16:23 GMT

കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍-എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്കുള്ള ഫ്‌ളോട്ടിങ് സംവരണ സംവിധാനം നിര്‍ത്തലാക്കി സ്ഥാപനാടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കാനുള്ള നീക്കം ആസൂത്രിത ഗൂഢാലോചനയും പിന്നാക്കക്കാരോടുള്ള വിവേചനവുമാണെന്ന് മെക്ക(മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍) പ്രസ്താവിച്ചു. സംവരണസമുദായ വിദ്യാര്‍ഥികളെ മെച്ചപ്പെട്ട സൗകര്യവും നിലവാരവുമുള്ള സ്ഥാപനങ്ങളില്‍നിന്ന് അകറ്റാനുള്ള തന്ത്രമാണിത്. ജനറല്‍ മെരിറ്റുകളേക്കാള്‍ അര മാര്‍ക്കിന്റെയും ഒരു മാര്‍ക്കിന്റെയും വ്യത്യാസത്തില്‍ മെച്ചപ്പെട്ട കോഴ്‌സും നിലവാരവുമുള്ള സ്ഥാപനവും തിരഞ്ഞെടുക്കാനുള്ള സംവരണ വിഭാഗം വിദ്യാര്‍ഥികളുടെ അര്‍ഹതയും അവകാശവും നിഷേധിച്ച് മുന്നാക്കക്കാരെ മാത്രം ഉന്നതനിലവാരമുള്ള സ്ഥാപനങ്ങളില്‍ ചേര്‍ത്ത് സംവരണ സമുദായങ്ങളോട് വെറുപ്പും വിവേചനവും വളര്‍ത്താന്‍ മാത്രമേ പുതിയ നീക്കം സഹായിക്കുകയുള്ളൂ.

    മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും പഠന സംവിധാനവുമില്ലാത്ത സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ നിലവാരത്തകര്‍ച്ച മനസ്സിലാക്കി പാലക്കാട്, വയനാട്, ഇടുക്കി പോലുള്ള സ്ഥാപനങ്ങളിലേക്ക് ഉന്നത മാര്‍ക്കും റാങ്കുമുള്ള വിദ്യാര്‍ഥികളെ കൂട്ടത്തോടെ പ്രവേശനം നല്‍കി പിന്നാക്കക്കാരുടെയും സംവരണ സമുദായങ്ങളുടെയും അവകാശങ്ങളും അര്‍ഹതയും നിഷേധിച്ച് മുന്നാക്കക്കാരും സംവരണവിരുദ്ധരുമായവരുടെ മാത്രം താല്‍പര്യം സംരക്ഷിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. സ്ഥാപനാടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കുന്നതോടെ പിന്നാക്ക വിഭാഗങ്ങളില്‍ യോഗ്യരും അര്‍ഹരുമായവരുടെ അവസരങ്ങളും മെച്ചപ്പെട്ട സ്ഥാപനവും നിഷേധിക്കുന്നതിനു പുറമെ സംവരണ വിഹിതത്തില്‍ കുറവ് വരികയും ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കുബുദ്ധികളുടെ ഒത്താശയോടെ സംവരണവിരുദ്ധരുടെ താല്‍പര്യം സംരക്ഷിക്കാനുള്ള അണിയറനീക്കങ്ങള്‍ക്ക് പിന്നാക്ക ക്ഷേമവകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഒത്തുകളിക്കരുത്. നിലവില്‍ സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളജുകളില്‍ പ്രാവര്‍ത്തികമാക്കി വിജയിച്ച ഈ സംവരണ വിരുദ്ധ-പിന്നാക്ക വിരുദ്ധ നടപടി അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാനുള്ള നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നും മെക്ക ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആവശ്യപ്പെട്ടു.




Tags:    

Similar News