ബിജു മേനോന്‍ കാരണം നിര്‍മാതാവിന് 25 ലക്ഷം നഷ്ടം'; നടനെതിരേ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍

Update: 2026-02-09 07:59 GMT

കൊച്ചി: ബിജു മേനോനെതിരെ ഗുരുതര ആരോപണവുമായി സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന്‍. കരാര്‍ ഉണ്ടായിട്ടും ബിജു മേനോന്‍ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്തില്ലെന്നും അത് മൂലം നിര്‍മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ബി ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നത്.

ജീത്തു ജോസഫ് ഒരുക്കിയ വലതു വശത്തെ കള്ളന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കും ബിജു മേനോന്‍ പങ്കെടുത്തിരുന്നില്ല. ഇതും ബി ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതിഫലത്തിന്റെ പേരില്‍ വാശി പിടിക്കുന്നവര്‍ പ്രൊമോഷന്റെ കാര്യത്തിലും അതേ താല്‍പര്യം കാണിക്കണമെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.

''മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടന്‍ പ്രൊമോഷന് ചെല്ലാത്തതു കൊണ്ട് ഒരു നിര്‍മാതാവിന്, അദ്ദേഹം സംവിധായകന്‍ കൂടെയാണ്. ഞങ്ങളുടെ മെമ്പറുമാണ്, 25 ലക്ഷം രൂപയാണ് ചാനലില്‍ നിന്നും കിട്ടുന്നതില്‍ നിന്നും കുറഞ്ഞത്. ചെറിയൊരു തുകയാണോ അത്? അതേ നടന്‍ ഇപ്പോള്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രൊമോഷനും പോയിട്ടില്ല. ഞാന്‍ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. എനിക്ക് പേര് പറയാനൊന്നും മടിയില്ല'' ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

''അദ്ദേഹം പോയിട്ടില്ല. പ്രൊമോഷന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കരാറിലുള്ളതല്ലേ. ഞാന്‍ പറയുന്നത് ഞങ്ങളോട് വേതന വ്യവസ്ഥയില്‍ തര്‍ക്കിക്കുന്നതിന്റെ പത്ത് ശതമാനം കാര്‍ക്കശ്യം അവിടെ കാണിക്കൂവെന്നാണ്. സിനിമ പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറില്‍ ഒപ്പിടുക. എന്നിട്ട് പോകാതിരിക്കുക. അതിന്റെ മുകളില്‍ ആ നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടം വരിക. ഇപ്പോള്‍ വന്ന സിനിമയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കറക്ട് ചെയ്യണം'' എന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.




Tags: