തെളിവുകള്‍ ഹാജരാക്കുന്നതില്‍ വീഴ്ച; ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ പോയേക്കും

സംഭവസമയത്തു ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായ സാക്ഷിമൊഴികള്‍ അടക്കം കോടതിയില്‍ ഹാജരാക്കാതിരുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ പുനപ്പരിശോധന വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണു നടപടി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയതായാണു സൂചന. നിയമത്തിന്റെ എല്ലാ സാധ്യതയും പരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Update: 2019-08-06 15:20 GMT

തിരുവനന്തപുരം: മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചേക്കും. നാളെത്തന്നെ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. സംഭവസമയത്തു ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായ സാക്ഷിമൊഴികള്‍ അടക്കം കോടതിയില്‍ ഹാജരാക്കാതിരുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ പുനപ്പരിശോധന വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണു നടപടി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയതായാണു സൂചന. നിയമത്തിന്റെ എല്ലാ സാധ്യതയും പരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസും കൂടാതെ ദൃക്‌സാക്ഷികളും മൊഴി നല്‍കിയിരുന്നു. ജനറല്‍ ആശുപത്രിയില്‍ ശ്രീറാമിനെ പരിശോധിച്ച ഡോക്ടറും മ്യൂസിയം എസ്‌ഐയും ശ്രീറാമില്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നതായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതൊന്നും കോടതിയില്‍ പോലിസും പ്രോസിക്യൂഷനും സമര്‍പ്പിച്ചില്ല. ഇതൊക്കെ ശ്രീറാമിനെ രക്ഷിക്കാനുള്ള ഉന്നതതല സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന ആക്ഷേപം ശക്തമാണ്. അപകടം നടന്ന് ഒമ്പത് മണിക്കൂറിനുശേഷം ശേഖരിച്ച് പരിശോധിച്ച രക്തസാംപിളില്‍ മദ്യത്തിന്റെ അംശമില്ലെന്ന ഫലം ലഭിച്ചതാണ് ശ്രീറാമിന് ജാമ്യം ലഭിക്കുന്നതിന് സഹായകരമായത്. അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ വിരലടയാളം ശേഖരിക്കാത്തതും പോലിസിന്റെ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

Tags: