ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പ്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2020-08-04 02:21 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കും. സംസ്ഥാനത്ത് മലയോര മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


 നാളെ അഞ്ച് ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഏഴ് ജില്ലകളില്‍ വീതവും ഓറഞ്ച് അലര്‍ട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. കേരള തീരത്തുനിന്ന് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. ഏഴുവരെ കേരള, കര്‍ണാടക, ലക്ഷദ്വീപ്, തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, മധ്യ പടിഞ്ഞാറ്, മധ്യകിഴക്ക് അറബിക്കടല്‍ എന്നീ സമുദ്രമേഖലകളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഹാരാഷ്ട്ര, ഗോവ, ആന്ധ്രാപ്രദേശ് (ആഗസ്ത് 3 മുതല്‍ 4 വരെ), ഒഡീഷ-പശ്ചിമബംഗാള്‍ (ആഗസ്ത് 5) എന്നീ തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രതപാലിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കാനും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.  

Tags:    

Similar News