ആഭ്യന്തര വകുപ്പിനെതിരായ സിഎജി റിപ്പോർട്ട്: പരിശോധന നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
വെടിയുണ്ട കാണാതായ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അറസ്റ്റുകളുണ്ടാകുമെന്നുമാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനും പോലിസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും എതിരായ സിഎജി റിപ്പോർട്ടിലെ ഗുരുതര പരാമർശങ്ങളെക്കുറിച്ച് പരിശോധന നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ആദ്യമായാണ് റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് പരിശോധന നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുന്നത്. പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ആഭ്യന്തര സെക്രട്ടറിക്കാണ് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
തോക്കുകളും വെടിയുണ്ടകളും കാണാതായതും ആഡംബര വാഹനങ്ങൾ വാങ്ങിയതും പോലിസിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് വേണ്ടിയുള്ള പണം വകമാറ്റി ചെലവഴിച്ചതും ഉൾപ്പടെ ഡിജിപിയെ പേരെടുത്ത് കുറ്റപ്പെടുത്തുന്ന നിരവധി കണ്ടെത്തലുകൾ സിഎജി റിപ്പോർട്ടിലുണ്ടായിരുന്നു. ഇത്തരം ഗൗരവകരമായ പരാമർശങ്ങൾ ഉണ്ടായിട്ടും അവഗണിച്ച സർക്കാർ, സിഎജി റിപ്പോർട്ട് ചോർന്നുവെന്ന ന്യായമാണ് ആദ്യം നിരത്താൻ ശ്രമിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ തുടരന്വേഷണം നടക്കുമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കൂ. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിലെ മുഖ്യമന്ത്രിയുടെ നിർദ്ദേശം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
അതേസമയം, തോക്കുകൾ നഷ്ടമായെന്ന ആരോപണത്തിൽ നിന്ന് കേരള പോലിസ് മുഖം രക്ഷിച്ചെങ്കിലും വെടിയുണ്ട കാണാതായ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അറസ്റ്റുകളുണ്ടാകുമെന്നുമാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. എസ്എപി ക്യാംപിൽ നിന്നും ഇൻസാസ് റൈഫിളുകളും വെടിയുണ്ടകളും കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇന്നലെ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിൽ 660 ഇൻസാസ് റൈഫിളുകളും പോലിസിന്റെ പക്കലുണ്ടെന്ന് കണ്ടെത്തി. റൈഫിളുകളുടെ കാര്യത്തിൽ ആശ്വാസമായെങ്കിലും വെടിയുണ്ടകൾ നഷ്ടമായ സംഭവം പോലിസിനെ പ്രതിരോധത്തിലാക്കുകയാണ്.