ഫലസ്തീന്‍ അനുകൂല പോസ്റ്റര്‍ പതിച്ചതിനെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹം: റോയ് അറയ്ക്കല്‍

Update: 2024-01-07 14:22 GMT

തിരുവനന്തപ്പുരം: ഫലസ്തീന്‍ അനുകൂല പോസ്റ്റര്‍ പതിച്ചതിന് ഫാറൂഖ് കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തതിലൂടെ പോലിസിന്റെ ആര്‍എസ്എസ് ദാസ്യമാണ് വ്യക്തമാക്കുന്നതെന്നും നടപടി പ്രതിഷേധാര്‍ഹമാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന് പോലിസില്‍ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരേ മനുഷ്യത്വമുള്ളവര്‍ ഒന്നടങ്കം പ്രതിഷേധിക്കുമ്പോള്‍ സംഘപരിവാരം മാത്രമാണ് അതിനെ പിന്തുണയ്ക്കുന്നത്. ഫലസ്തീനില്‍ നരനായാട്ട് തുടങ്ങിയതു മുതല്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സുകള്‍ സംഘടിപ്പിക്കുന്ന സിപിഎം നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ ഫലസ്തീനെ അനുകൂലിക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്നതിലൂടെ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. കലാപാഹ്വാനം എന്ന പേരിലാണ് കേസെടുത്തിട്ടുള്ളത്. മതസ്പര്‍ദ്ധ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചിലര്‍ക്കെതിരെ വ്യാപകമായി ചുമത്തുന്നതിന് ആഭ്യന്തരവകുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന ആക്ഷേപം വ്യാപകമാണ്. മതനിരപേക്ഷതയുടെ പേരില്‍ വോട്ട് വാങ്ങി അധികാരത്തിലെത്തിയവര്‍ സങ്കുചിത വംശീയ പ്രത്യയശാസ്ത്രങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






Tags:    

Similar News