സംസ്ഥാനത്ത് ജൂണ്‍ ഏഴു മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് ബസ് ഉടമകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Update: 2023-05-23 13:44 GMT

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഏഴു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 12 ഓളം ബസ് ഉടമാ സംഘടനകളുടെ നേതൃത്വത്തിലാണ് സംയുക്ത സമരസമിതി രൂപീകരിച്ചത്. 7500 ഓളം ബസുകള്‍ സംഘടനയുടെ കീഴില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നുണ്ടെന്നും ഇതില്‍ 90 ശതമാനം ബസുകളും പണിമുടക്കിന്റെ ഭാഗമാകുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണം, വിദ്യാര്‍ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് അഞ്ചു രൂപയാക്കണം, വിദ്യാര്‍ഥികളുടെ കണ്‍സെഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കണം, വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന കണ്‍സെഷന്‍ കാര്‍ഡ് കുറ്റമറ്റതാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്.

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് ബസ് ഉടമകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തൃശൂരില്‍ തേക്കിന്‍കാട് മൈതാനിയില്‍ ഈ മാസം 24 ന് നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചുള്ള സമരത്തീയതി പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.





Tags:    

Similar News