തനിക്കുള്ളത് ഒരു അച്ഛന്‍, ബിജെപിയിലേക്കില്ല- പ്രയാര്‍

ബിജെപി സ്ഥാനാര്‍ഥിയായി പത്തനംതിട്ടയില്‍ മൽസരിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമായിരുന്നു' എന്ന് പ്രയാര്‍ പറഞ്ഞതായി പ്രചാരണമുണ്ടായിരുന്നു.

Update: 2019-07-10 07:26 GMT

തിരുവനന്തപുരം: ജീവനുള്ള കാലം കോണ്‍ഗ്രസ്സുകാരനായി തുടരുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. 'ബിജെപി സ്ഥാനാര്‍ഥിയായി പത്തനംതിട്ടയില്‍ മൽസരിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമായിരുന്നു' എന്ന് പ്രയാര്‍ പറഞ്ഞതായി പ്രചാരണമുണ്ടായിരുന്നു. ഇതിനെതിരെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കോണ്‍ഗ്രസ് നേതാവും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റും കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഒരു വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ പിറ്റേദിവസം വന്ന പത്രവാര്‍ത്തകളില്‍ ചില തെറ്റായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതായി ശ്രദ്ദയില്‍ പെട്ടു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തു ഞാന്‍ ബിജെപിയിലേക്ക് പോകുമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും വ്യാപകമായ പ്രചാരണം ഉണ്ടായി. പത്തനംതിട്ട യില്‍ ഞാന്‍ ബിജെപി സ്ഥാനാര്‍ഥിയായി മൽസരിച്ചാൽ ഒരു ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ബിജെപി കേന്ദ്രങ്ങളില്‍ നിന്നും പ്രചരണമുണ്ടായി. എന്നാല്‍ ഈ വാര്‍ത്തകളോട് രൂക്ഷമായ ഭാഷയില്‍ എക്കാലത്തും ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇതെക്കുറിച്ച് മാധ്യമ സുഹൃത്തുക്കൾ ചോദിക്കുകയും അതിന് ഞാന്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ പിറ്റേദിവസത്തെ ചില പത്രങ്ങളില്‍ 'ബിജെപി സ്ഥാനാര്‍ഥിയായി പത്തനംതിട്ടയില്‍ മൽസരിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമായിരുന്നു' എന്ന് ഞാന്‍ പറഞ്ഞതായി അച്ചടിച്ചുവന്നു.

ഞാന്‍ ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ, അതിനാല്‍ എനിക്ക് ഈ വിഷയത്തില്‍ ഒരു നിലപാടേയുള്ളൂ. ഞാന്‍ ഇന്നുവരെ വഹിച്ചിട്ടുള്ള എല്ലാ പദവികളിലേക്കും എന്നെ കൈപിടിച്ചുയര്‍ത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. എന്റെ കൊക്കിന് ജീവന്‍ ഉള്ള കാലത്തോളം ഞാന്‍ കോണ്‍ഗ്രസ്സുകാരനായി തന്നെ അറിയപ്പെടും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുവേളയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഒട്ടനവധി മണ്ഡലങ്ങളില്‍ പ്രചരണത്തിന് എത്തിയിരുന്നു. ആന്റോആന്റണിയുടെ പ്രചരണാര്‍ ശ്ര പത്തനംതിട്ട ലോക്സഭാമണ്ഡലത്തില്‍ മാത്രം 16-ല്‍ പരം കുടുംബയോഗങ്ങളില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ഈ വിവാദം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ഇത് തെറ്റാണെന്നും ഞാന്‍ പാര്‍ട്ടിക്ക് വിധേയനായേ പ്രവര്‍ത്തിക്കൂ എന്നും ആന്റോ ആന്റണിയെ ഫോണില്‍ വിളിച്ച് ഞാന്‍ ഉറപ്പു നല്‍കിയിരുന്നു.

ശബരിമലയ്ക്കും അയ്യപ്പന് വേണ്ടിയും ഇനിയും സംസാരിക്കും, പ്രവര്‍ത്തിക്കും. അത് ഞാന്‍ സംഘി ആയതുകൊണ്ടല്ല അയ്യപ്പഭക്തനായതു കൊണ്ടാണ്. ഈ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയും എനിക്കുണ്ട്.

Tags:    

Similar News