പ്രവാസിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാ അധികൃതര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

ഈ സംഭവത്തില്‍ ടൗണ്‍ പ്ലാനിങ് ഓഫിസറെക്കൊണ്ട് അന്വേഷിപ്പിച്ച് നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അടിയന്തരപ്രമേയത്തിന്റെ ചര്‍ച്ചയില്‍ പറഞ്ഞത്. ഇത് മതിയാവില്ലെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

Update: 2019-06-19 14:32 GMT

തിരുവനന്തപുരം: കണ്ണൂരിലെ ആന്തൂര്‍ നഗരസഭ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഉടമയായ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ഭാരവാഹികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ സംഭവത്തില്‍ ടൗണ്‍ പ്ലാനിങ് ഓഫിസറെക്കൊണ്ട് അന്വേഷിപ്പിച്ച് നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അടിയന്തരപ്രമേയത്തിന്റെ ചര്‍ച്ചയില്‍ പറഞ്ഞത്. ഇത് മതിയാവില്ലെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു അന്വേഷണത്തിലൂടെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സാധിക്കില്ല.

ആന്തൂര്‍ നഗരസഭയിലെ ഭരണനേതൃത്വം തന്നെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസിന്റെ അന്വേഷണത്തിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്ന രീതിയാട് യോജിക്കാനാവില്ല. ഈ സാഹചര്യത്തില്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവനാളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഉതകുന്ന തരത്തില്‍ ഒരു ഉന്നതപോലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെക്കൊണ്ട് ഈ കേസ് അന്വേഷിപ്പിക്കണം. വളപട്ടണം പോലിസ് അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, ആന്തൂര്‍ നഗരസഭ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുള്ള കുറ്റകരമായ നടപടികളാണ് സാജന്റെ ആത്മഹത്യയ്ക്ക് വഴിവച്ചതെന്നത് വ്യക്തമാണെന്നും ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

Tags:    

Similar News