മലമ്പുഴയില്‍ എസ്‌യുസിഐ പോസ്റ്ററുകള്‍ക്ക് മേല്‍ വ്യാപകമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ പതിച്ചു

വേനോലി പ്രദേശത്ത് മാത്രം 40 ഓളം പോസ്റ്ററുകള്‍ക്ക് മേല്‍ എ പ്രഭാകരന്റെ പോസ്റ്ററുകള്‍ ഒട്ടിച്ചെന്നാണ് ആരോപണം. പുതുശേരി, കഞ്ചിക്കോട്, കെട്ടേക്കാട്, താണാവ്, മുട്ടിക്കുളങ്ങര പ്രദേശങ്ങളിലും ഇത് ആവര്‍ത്തിച്ചെന്ന് എസ്‌യുസിഐ ആരോപിച്ചു.

Update: 2021-03-30 13:35 GMT

പാലക്കാട്: മലമ്പുഴ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എസ്‌യുസിഐ സ്ഥാനാര്‍ത്ഥി കെ പ്രസാദിന്റെ പോസ്റ്ററുകള്‍ക്ക് മേല്‍ വ്യാപകമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രഭാകരന്റെ പോസ്റ്ററുകള്‍ പതിച്ചെന്ന ആരോപണവുമായി എസ്‌യുസിഐ.

വേനോലി പ്രദേശത്ത് മാത്രം 40 ഓളം പോസ്റ്ററുകള്‍ക്ക് മേല്‍ എ പ്രഭാകരന്റെ പോസ്റ്ററുകള്‍ ഒട്ടിച്ചെന്നാണ് ആരോപണം. പുതുശേരി, കഞ്ചിക്കോട്, കെട്ടേക്കാട്, താണാവ്, മുട്ടിക്കുളങ്ങര പ്രദേശങ്ങളിലും ഇത് ആവര്‍ത്തിച്ചെന്ന് എസ്‌യുസിഐ ആരോപിച്ചു.

യുഡിഎഫിനായി അനന്തകൃഷ്ണനും എന്‍ഡിഎയില്‍ നിന്നും സി കൃഷ്ണകുമാറുമാണ് മലമ്പുഴ മണ്ഡലത്തില്‍ ഇത്തവണ മല്‍സരിക്കുന്നത്. സിപിഐഎം ഒരു വട്ടം പോലും തോല്‍വിയറിഞ്ഞിട്ടില്ലാത്ത മണ്ഡലമാണ് മലമ്പുഴ. വിഎസ് അച്യൂതാനന്ദന്‍ മല്‍സരിക്കാനെത്തിയ 2001 മുതല്‍ താര മണ്ഡലമാണ് മലമ്പുഴ. ഓരോ തവണ മല്‍സരിക്കുമ്പോഴും ഭൂരിപക്ഷം ഉയര്‍ത്തുകയാണ് വിഎസ് ചെയ്തത്.

കഴിഞ്ഞ തവണ വിഎസ് 27412 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ സി കൃഷ്ണകുമാറായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിഎസ് ജോയ് മൂന്നാം സ്ഥാനത്തേക്ക് പോയി. വിഎസ് ആദ്യം മലമ്പുഴയില്‍ മല്‍സരിക്കാനെത്തിയപ്പോള്‍ സതീശന്‍ പാച്ചേനിയായിരുന്നു എതിരാളി. 4703 വോട്ടുകള്‍ക്കാണ് അന്ന് വിഎസ് വിജയിച്ചു കയറിയത്.