കാനത്തിനെതിരേ പോസ്റ്റര്‍: മൂന്നംഗ പാര്‍ട്ടി കമ്മീഷന്‍ അന്വേഷിക്കും

ഇന്ന് ചേര്‍ന്ന ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഒരുമാസത്തിനകം കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പോസ്റ്റര്‍ ആരോപണം പാര്‍ട്ടിയെ ബാധിച്ച കാന്‍സറാണെന്ന് വിമര്‍ശനമുയര്‍ന്ന യോഗത്തില്‍, പ്രത്യേക കമ്മീഷനെ വച്ച് പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതോടെയാണ് ആഭ്യന്തര അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

Update: 2019-07-29 13:37 GMT

ആലപ്പുഴ: എറണാകുളത്തെ ലാത്തിച്ചാര്‍ജ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പോസ്റ്റര്‍ പതിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി മൂന്ന് അംഗ കമ്മീഷനെ നിയോഗിച്ചു. ഇന്ന് ചേര്‍ന്ന ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഒരുമാസത്തിനകം കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പോസ്റ്റര്‍ ആരോപണം പാര്‍ട്ടിയെ ബാധിച്ച കാന്‍സറാണെന്ന് വിമര്‍ശനമുയര്‍ന്ന യോഗത്തില്‍, പ്രത്യേക കമ്മീഷനെ വച്ച് പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതോടെയാണ് ആഭ്യന്തര അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. പോലിസിനെതിരെ മൃദുസമീപനം സ്വീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേയും വിമര്‍ശനമുയര്‍ന്നു. വിഷയത്തില്‍ എറണാകുളം ജില്ലാ സെക്രട്ടറിയേയും എംഎല്‍എയേയും പിന്തുണയ്ക്കുന്ന നിലപാടായിരുന്നു കാനമെടുക്കേണ്ടിയിരുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം.

ചേര്‍ത്തല മണ്ഡലത്തില്‍നിന്നുള്ള അംഗമാണ് വിമര്‍ശനം ഉന്നയിച്ചത്. കാനം ശക്തമായ നിലപാട് സ്വീകരിക്കേണ്ടിയിരുന്നു. പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയുള്ള നിലപാടാണ് കാനം സ്വീകരിച്ചതെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാന്‍ സഭാ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവരെ പോലിസ് അറസ്റ്റുചെയ്തിരുന്നു. മൂവരെയും പിന്നീട് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ഇവരുടെ ജാമ്യത്തിനായി സിപിഐ അഭിഭാഷകന്‍ ഇടപെട്ടതും വിവാദമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാനത്തിനെതിരേ ജില്ലാ കൗണ്‍സില്‍ ഓഫിസിന് മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 'കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ' എന്നായിരുന്നു പോസ്റ്ററിലെ വാചകം. 

Tags: