താന്‍ ഐഎന്‍എല്ലിൽ ചേരുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താന്‍ മാത്രം: പൂന്തൂറ സിറാജ്
മഅദ്നിക്ക് നീതി ലഭിയ്ക്കാന്‍ ഇടതുപക്ഷത്തിനോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിയ്ക്കുമെന്നും സിറാജ് പറഞ്ഞു.
തിരുവനന്തപുരം: താന്‍ ഐഎന്‍എല്ലിൽ ചേരുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താന്‍ മാത്രമെന്ന് പൂന്തൂറ സിറാജ്. പിഡിപി തന്നെ പുറത്താക്കിയ നടപടി സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇടത് പക്ഷത്തിനൊപ്പം പത്ത് ഇരട്ടി ശക്തിയോടെ മഅദ്‌നിക്കായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് കാലഹരണപ്പെട്ട പാര്‍ട്ടിയാണന്ന് തെളിഞ്ഞ് കഴിഞ്ഞു. അതിന്റെ തെളിവാണ് ബിഹാര്‍ ഫലം. സംഘപരിവാര്‍ ഒരു മതാതിഷ്ഠിത രാജ്യമാക്കി ഇന്ത്യയെ മാറ്റുകയാണ്. ഹിന്ദുത്വ ശക്തികള്‍ കരുത്താര്‍ജ്ജിക്കുന്ന കാഴ്ച്ചയാണ് എവിടെയും. ഇതിനെതിരേ പോരാടാന്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടണം. സേട്ട് സാഹിബിന്റെ ആശയങ്ങള്‍ പിന്തുടര്‍ന്നാണ് ഐഎന്‍എല്ലില്‍ ചേരുന്നതെന്നും പൂന്തുറ സിറാജ് പറഞ്ഞു.
മഅദ്നിക്ക് നീതി ലഭിയ്ക്കാന്‍ ഇടതുപക്ഷത്തിനോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിയ്ക്കുമെന്നും സിറാജ് പറഞ്ഞു. ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കരീം പുതുപ്പാടിയാണ് പൂന്തുറ സിറാജിന് മെമ്പര്‍ഷിപ്പ് നല്‍കി പാര്‍ട്ടിയില്‍ ചേര്‍ത്തത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സിറാജിന്റെ വരവ് ഗുണമുണ്ടാക്കുമെന്നാണ് ഐഎന്‍എല്‍ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പിഡിപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു സിറാജ്.