യതീഷ് ചന്ദ്ര തൃശൂര്‍ കമ്മീഷണറായി തുടരും; സ്ഥലംമാറ്റ ഉത്തരവ് ഡിജിപി റദ്ദാക്കി

പുതിയ ഉത്തരവ് പ്രകാരം തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ സ്ഥാനത്ത് യതീഷ് ചന്ദ്ര തുടരും. യതീഷ് ചന്ദ്രയെ പോലിസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഇത് റദ്ദാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

Update: 2019-06-28 17:43 GMT

തിരുവനന്തപുരം: പോലിസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് തിരുത്തി ഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ സ്ഥാനത്ത് യതീഷ് ചന്ദ്ര തുടരും. യതീഷ് ചന്ദ്രയെ പോലിസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഇത് റദ്ദാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. തൃശൂര്‍ വിയ്യൂര്‍ സബ് ജയിലില്‍ കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ റെയ്ഡുകള്‍ തുടരുന്നതിനിടെയാണ് യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റമുണ്ടായത്. വിയ്യൂര്‍ ജയിലില്‍നിന്ന് ടി പി കേസിലെ പ്രതി ഷാഫി ഉള്‍പ്പടെയുള്ളവരില്‍നിന്ന് മൊബൈല്‍ ഫോണുകളും ജയിലില്‍നിന്ന് കഞ്ചാവടക്കമുള്ള വസ്തുക്കളും പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവിയായി പി കെ മധുവിനെ നിയമിച്ചു.

റൂറല്‍ എസ്പിയായിരുന്ന ബി അശോക് പരിശീലനത്തിനു പോവുന്ന ഒഴിവിലാണു നിയമനം. പോലിസ് ടെലികമ്മ്യൂണിക്കേഷന്‍ എസ്പി എച്ച് മഞ്ജുനാഥ് റെയില്‍വേ എസ്പിയുടെ അധികചുമതലയും വഹിക്കും. റെയില്‍വേ എസ്പിയായിരുന്ന മെറിന്‍ ജോസഫിനെ കൊല്ലത്തേയ്ക്കു നേരത്തെ മാറ്റിനിയമിച്ചിരുന്നു. ആര്‍ കറുപ്പുസ്വാമിയോട് വയനാട് ജില്ലാ പോലിസ് മേധാവി സ്ഥാനത്ത് തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്. കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് എസ് സുജിത് ദാസിനെ പോലിസ് ആസ്ഥാനത്ത് എഐജിയായും മാറ്റിനിയമിച്ചു.

Tags: