കൊവിഡ് വ്യാപനം കൂടുന്നു; പോലിസ് പ്രതിരോധനടപടി ശക്തമാക്കും

മുഖാവരണം ഉപയോഗിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്നവർക്കെതിരെ ഇനി കർശന നടപടി കൈക്കൊള്ളും.

Update: 2020-06-18 06:15 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ പ്രതിരോധനടപടി ശക്തമാക്കാനൊരുങ്ങി പോലിസ്. മുഖാവരണം ഉപയോഗിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്നവർക്കെതിരെ ഇനി കർശന നടപടി കൈക്കൊള്ളും. ഇപ്പോൾത്തന്നെ മുഖാവരണം ധരിക്കാത്തതിന് ശരാശരി രണ്ടായിരത്തോളം കേസുകൾ എടുക്കുന്നുണ്ട്. നടപടി കർശനമാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് പരിശോധനയ്ക്കായുള്ള കാമറ ഉപയോഗിച്ച് മുഖാവരണം ധരിക്കാത്തവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കാനാണ് പോലിസ് ലക്ഷ്യമിടുന്നത്.

ട്രാഫിക് നിയമലംഘനങ്ങൾ, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തത്, ഹെൽമെറ്റ് ധരിക്കാത്തത് എന്നീ നിയമലംഘനങ്ങളാണ് ഇപ്പോൾ കാമറ ഉപയോഗിച്ച് കണ്ടെത്തുന്നത്. ഇതിനൊപ്പം മുഖാവരണം ധരിക്കാത്തവരുടെ ചിത്രങ്ങൾകൂടി ശേഖരിക്കാനാണു ശ്രമം. ഇതിനായി സോഫ്റ്റ് വെയറിൽ ക്രമീകരണം വരുത്താനാണ് പോലിസ് സൈബർ ഡോം ശ്രമിക്കുന്നത്.

വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ മാത്രമാണ് കാമറയിൽ പതിയുന്ന ചിത്രങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുകയെന്നതാണ് ഇതിനുള്ള പ്രശ്‌നം. വാഹനത്തിന്റെ നമ്പർ പരിശോധിച്ച് അതിന്റെ ഉടമയ്ക്ക് മുഖാവരണം ഇടാത്ത ചിത്രം സഹിതം നോട്ടീസ് നൽകാനാകും. എന്നാൽ, കാൽനടക്കാരുടെ കാര്യത്തിൽ പോലിസ് പരിശോധിച്ച് ആളുകളെ തിരിച്ചറിയേണ്ടിവരും. ഇവരുടെ കാര്യത്തിൽ കാമറ പ്രായോഗികമല്ല. പൊതുനിരത്തിൽ മുഖാവരണം ഉപയോഗിക്കാതെ സഞ്ചരിക്കുന്നതാണ് വാഹനത്തിൽ പോകുന്നവരെക്കാൾ അപകടമായി കണക്കാക്കുന്നത്. നടന്നുപോകുന്നവരിൽ മുഖാവരണം ഇടാത്തവരുടെയെല്ലാം ചിത്രം ശേഖരിക്കേണ്ടിവരുമ്പോൾ നിലവിലെ കാമറയുടെ സ്റ്റോറേജ് സംവിധാനം വർധിപ്പിക്കേണ്ടി വരുമെന്നതാണ് പ്രധാന വെല്ലുവിളി.

Tags: